ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കരുത്തന്‍‌മാര്‍ക്ക് മൂക്കുകയര്‍

ലണ്ടന്‍| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (11:39 IST)
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ കിരിടമോഹികളായ ചെല്‍സിക്കും, മാഞ്ചസറ്റര്‍ യുണൈറ്റഡിനും സമനിലക്കുരുക്ക്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെത്സിയെ പിടിച്ചുകെട്ടിയത് നാലാം സ്‌ഥാനക്കാരായ സതാംപ്‌ടണ്‍ ആണ്.
1-1 സമനിലയില്‍ ചെത്സിയെ തളച്ചപ്പോള്‍ മൂന്നാം സ്‌ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ടോട്ടന്‍ഹാം ഗോള്‍ രഹിത സമനിലയില്‍ തളച്ചു. മികച്ച ജയത്തോടെ കിരീടത്തിലേക്ക്‌ കുതിപ്പ്‌ തേടിയിറങ്ങിയ വമ്പന്മാര്‍ക്ക്‌ അപ്രതീക്ഷിത തിരിച്ചടികളാണ്‌ ലഭിച്ചത്‌.

ആവേശകരമായ രണ്ടാം മത്സരത്തില്‍ ഒന്നാം പകുതിയില്‍ നേടിയ ഓരോ ഗോളുകള്‍ക്ക്‌ പോയിന്റ്‌ പങ്കുവച്ചാണ്‌ ചെല്‍സിയും സതാംപടണും സമനിലയില്‍ പിരിഞ്ഞത്‌. 17-ാം മിനിറ്റില്‍ സാഡിയോ മാനെയുടെ ഗോളില്‍ ലീഡ്‌ നേടിയ സതാംപടണാണ്‌ മത്സരം ആവേശകരമാക്കിയത്‌. ഇതോടെ പ്രതിരോധത്തിലായ ചെല്‍‌സി ലീഡ്‌ മറികടക്കാന്‍ ആഞ്ഞുപൊരുതി. തുടര്‍ന്ന് ചെല്‍സിക്കായി ഇടവേളയ്‌ക്കു തൊട്ടു മുമ്പ്‌ എയ്‌ഡന്‍ ഹസാര്‍ഡ്‌ ഗോള്‍ നേടി.

എന്നാല്‍ തുടര്‍ന്നുള്ള മത്സരത്തില്‍ ഇരു ടീമുകളും പ്രതിരോധത്തില്‍ ഊന്നിയതിനാല്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല. അവസാന മിനിറ്റുകളില്‍ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പ്രതിരോധതാരം ഷ്‌നെര്‍ഡെലിന്‍ പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ സതാംപ്‌ടണ്‍ പക്ഷേ ചെല്‍സി ആക്രമണങ്ങളെ സമര്‍ഥമായി തടഞ്ഞു സമനില ഉറപ്പാക്കി.

ലീഗിലെ മുന്‍നിരക്കാരായ ചെല്‍സിക്കും മാഞ്ചസ്‌റ്റര്‍ സിറ്റിക്കും പിന്നില്‍ മൂന്നാം സ്‌ഥാനത്തു നില്‍ക്കുന്ന യുണൈറ്റഡ്‌ ടോട്ടന്‍ഹാമിനെ തോല്‍പിച്ച്‌ കിരീടപ്പോരാട്ടത്തില്‍ സജീവമാകാനായിരുന്നു ലക്ഷ്യമിട്ടത്‌. എന്നാല്‍ തുടക്കം മുതല്‍ അപ്രതിരോധ്യമായ പ്രതിരോധ നിരയൊരുക്കാന്‍ ടോട്ടന്‍ഹാമിനു കഴിഞ്ഞു. എതിര്‍പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി അവസരം സൃഷ്‌ടിച്ചപ്പോഴെല്ലാം യുണൈറ്റഡിന്‌ ഫിനിഷംഗിലെ പാളിച്ചകള്‍ തിരിച്ചടിയായി.

ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാമിന്റെ പ്രതിരോധപ്പൂട്ട്‌ തകര്‍ക്കാനാകാതെ ഉഴറിയാണ്‌ യുണൈറ്റഡ്‌ പോയിന്റ്‌ പങ്കുവച്ചത്‌. കഴിഞ്ഞ 85 മത്സരങ്ങള്‍ക്കിടെ ആദ്യമായി മാറ്റമില്ലാത്ത ഇലവനുമായി ഇറങ്ങിയ യുണൈറ്റഡിന്‌ ഒരിക്കല്‍ പോലും ടോട്ടന്‍ഹാം ഗോള്‍മുഖത്തേക്ക്‌ ഷോട്ട്‌ പായിക്കാനായില്ല. സമനിലയോടെ 19 മത്സരങ്ങളില്‍ നിന്ന്‌ 36 പോയിന്റുമായി മൂന്നാം സ്‌ഥാനത്ത്‌ തുടരുകയാണ്‌ യുണൈറ്റഡ്‌. ഒന്നാം സ്‌ഥാനക്കാരായ ചെല്‍സിയെക്കാള്‍ പത്തുപോയിന്റ്‌ പിന്നിലാണ്‌ അവര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :