ബാംഗ്ളൂര്‍ ഡെയ്‌സ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 31 മെയ് 2014 (13:54 IST)
"ഞാനില്ലാതെ പപ്പയ്ക്കും മമ്മിക്കും ഒന്നും ചെയ്യാനാവില്ല എന്ന് നടാഷ(നിത്യ മേനോന്‍) പറയുമായിരുന്നു"- എന്ന ഡയലോഗ് ഫഹദ് ഫാസില്‍ പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എത്ര വികാര തീവ്രമായ രംഗമാണത്! ആ സീനില്‍ പ്രതാപ് പോത്തന്‍റെയും വിനയപ്രസാദിന്‍റെയും നിസഹായതയും സ്നേഹവും സന്തോഷവും അത്യഗാധമായ ദുഃഖവുമെല്ലാം കലര്‍ന്ന ഭാവപ്രകടനം ഉജ്ജ്വലമെന്നേ പറയേണ്ടൂ. അതുപോലെ, സിഡ്നിയിലേക്ക് പറക്കേണ്ട അന്നുരാത്രിയില്‍ അജുവിനൊപ്പം കറങ്ങാനിറങ്ങിയ സേറ കാര്‍ വെളിച്ചത്തില്‍ കാണുന്ന ആ സര്‍പ്രൈസ്. സിനിമയില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഉദാത്തനിമിഷങ്ങളിലൊന്നായിരുന്നു അത്. ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ കണ്ട മായക്കാഴ്ചകളുടെയെല്ലാം ഉറവിടം ആ വലിയ ചുമരിലെ കുമ്മായമടര്‍ന്നുണ്ടായ ഒരു പാട് മാത്രമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്നതു പോലെ ദിവ്യമായ ഒരു അനുഭവം. 
 
ദുല്‍ക്കര്‍ സല്‍മാന്‍റെ ബൈക്ക് റേസിംഗ് രംഗങ്ങളെല്ലാം ഒന്നാന്തരം. പല സാഹസിക രംഗങ്ങളിലും കുഞ്ഞിക്ക(തിയേറ്ററില്‍ റേസിംഗ് സീനുകളില്‍ കുഞ്ഞിക്കാ... കുഞ്ഞിക്കാ... എന്ന ആരവമുയര്‍ന്നിരുന്നു) ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. ദുല്‍ക്കറിന് ചില പരാജയങ്ങള്‍ക്ക് ശേഷം സംഭവിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്സ്. അത് അയാളുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കാം. ഈ സിനിമയില്‍ ഒരു ഹീറോയ്ക്ക് യോജിച്ച ഇന്‍‌ഡ്രൊഡക്ഷന്‍ ദുല്‍ക്കറിന് മാത്രമാണ് ലഭിച്ചത്. അത് ഗംഭീരമാകുകയും ചെയ്തു.
 
അതിമനോഹരമായ തിരക്കഥയാണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ ബലം. ചിത്രത്തില്‍ അധികം ശ്രദ്ധിക്കേണ്ടതില്ല എന്നുതോന്നുന്ന പല രംഗങ്ങള്‍ക്കും വിശാലമായ അര്‍ത്ഥങ്ങളുണ്ട് എന്ന് നമുക്ക് പിന്നീട് മനസിലാകുന്നു. പെണ്ണുകാണല്‍ ചടങ്ങിനിടെ ഫഹദ് നായ്ക്കുട്ടിയെ കൊഞ്ചുന്നത് ശ്രദ്ധിക്കുക. ആ രംഗത്തിന് ഈ സിനിമയില്‍ എന്തൊക്കെ അര്‍ത്ഥതലങ്ങളുണ്ട് എന്ന് ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് മനസിലാകുക. അയാളില്‍ ആ രംഗം എത്ര വലിയ ഓര്‍മ്മകളായിരിക്കും ഉണര്‍ത്തിയിരിക്കുക! ഒച്ചിഴയുന്നതുപോലെ ഫഹദ് കാറോടിക്കുമ്പോള്‍ "ഞങ്ങള്‍ നടന്നുപൊയ്ക്കൊള്ളാം" എന്ന് പറഞ്ഞ് നിവിനും ദുല്‍ക്കറും കാറില്‍ നിന്നിറങ്ങി സ്ഥലം വിടുന്നുണ്ട്. കാറോടിക്കുമ്പോള്‍ അയാള്‍ എന്തിനിത്ര സൂക്ഷ്മത കാണിക്കുന്നു എന്നതിനൊരു ഫ്ലാഷ്ബാക്കിന്‍റെ നീതീകരണമുണ്ട് ആ കഥാപാത്രത്തിന്.
 
ചിത്രത്തിന്‍റെ ജീവന്‍ എന്നുപറയുന്ന ഘടകങ്ങള്‍ സമീര്‍ താഹിറിന്‍റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്‍റെ സംഗീതവും തന്നെ. ഡയലോഗുകള്‍ മാത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്താല്‍ ഇത് അസല്‍ ഒരു ബോളിവുഡ് ചിത്രമാകും. അത്രയ്ക്ക് ക്വാളിറ്റിയുണ്ട് മേക്കിംഗിന്. വിഷ്വല്‍‌സ് ത്രില്ലടിച്ചേ കണ്ടിരിക്കാനാവൂ. സമീറിനെ എഴുന്നേറ്റ് നിന്ന് നമിക്കണം. ഗോപി സുന്ദറിന്‍റെ ഏറ്റവും ഗംഭീരമായ സംഗീത പരീക്ഷണങ്ങള്‍ ഈ സിനിമയിലേതാണെന്ന് നിസംശയം പറയാം. ദിവ്യയ്ക്ക് തന്‍റെ ഭര്‍ത്താവിനോടുള്ള പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും പെയിന്‍ അനുഭവിപ്പിക്കുന്ന ആ അവസാന ഗാനം തന്നെ എനിക്ക് പ്രിയപ്പെട്ടത്. "മാംഗല്യം തന്തുനാനേന..."യും ഒന്നാന്തരമായിരുന്നു.
 
അടുത്ത പേജില്‍ - പാര്‍വതിയും കല്‍പ്പനയും വിസ്മയിപ്പിച്ചു!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :