ബാംഗ്ളൂര്‍ ഡെയ്‌സ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 31 മെയ് 2014 (13:54 IST)
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. ഇതിനിടയില്‍ മൂന്ന് മിനിറ്റ് നേരം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല ചിത്രം. അത്ര രസകരമായി, അത്ര മനോഹരമായി കഥ പറയുകയാണ് അഞ്ജലി മേനോന്‍. കുട്ടന്‍റെയും അജുവിന്‍റെയും പ്രണയങ്ങള്‍. ദിവ്യയുടെ വിവാഹജീവിതത്തിന്‍റെ അസ്വാരസ്യങ്ങള്‍. ദാസിന്‍റെ സ്വകാര്യ ജീവിതം. എല്ലാം പുതിയ പുതിയ കാഴ്ചകളായി വന്നുചേരുകയാണ്. അപ്രതീക്ഷിത കഥാഗതിയൊന്നുമല്ല, കഥ ഇങ്ങനെയൊക്കെയായിരിക്കാം പോകുന്നതെന്ന് മനസില്‍ കണ്ടുനോക്കാം. അതുപോലെയൊക്കെ സംഭവിക്കുകയും ചെയ്യുന്നു. പക്ഷേ അതിലുമുണ്ട് ഒരു പുതുമ എന്ന് സംവിധായിക കാട്ടിത്തരികയാണ്. ഇങ്ങനെയാണ് ഒരു സിനിമ അനുഭവിപ്പിക്കേണ്ടത്. ഇത്രയും തീവ്രമായാണ് കഥ പറയേണ്ടത്.
 
ദിവ്യ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല വിവാഹജീവിതം. അയാള്‍, ദാസ്, അവള്‍ക്ക് ഒരിക്കലും നല്ല ഒരു കൂട്ടുകാരനായിരുന്നില്ല. തന്‍റേതായ പ്രൈവസിയുള്ള, എപ്പോഴും ബിസിയായ, മിക്കപ്പോഴും ടൂറിലായിരിക്കുന്ന ഒരു ഭര്‍ത്താവ്. വീടിനുള്ളില്‍ അവള്‍ ശ്വാസം മുട്ടി. ആ ശ്വാസം മുട്ടലിന് അവള്‍ കണ്ടുപിടിച്ച പോംവഴി കസിന്‍‌സിനൊപ്പമുള്ള ബാംഗ്ലൂര്‍ കറക്കമായിരുന്നു. അത് അവള്‍ അടിച്ചുപൊളിച്ചു. എങ്കിലും തിരിച്ച് വീട്ടിലെത്തുമ്പോള്‍ അവള്‍ ഒറ്റപ്പെട്ടു. ദാസിന് തന്‍റേതായ ഒരു ലോകമുണ്ടായിരുന്നു. അയാളുടെ മനസില്‍ അവള്‍ക്ക് മുന്നില്‍ തുറക്കപ്പെടാത്ത മുറികള്‍ ഒരുപാടുണ്ടായിരുന്നു. അത്തരത്തില്‍ തുറക്കാത്ത ഒരു മുറി ആ വീട്ടിലുമുണ്ട് എന്ന് അവള്‍ കണ്ടെത്തുന്നതോടെ കഥയാകെ മാറുകയാണ്!
 
ബൈക്ക് റേസിംഗാണ് അജുവിന്‍റെ പാഷനും ജീവിതവും. ഒരു വിലക്ക് ഒക്കെ വാങ്ങേണ്ടിവന്നതുകൊണ്ട് ഇപ്പോള്‍ റേസിംഗ് വെഹിക്കിള്‍ ഡിസൈന്‍ ചെയ്തും മറ്റും സമയം കളയുന്നു. അവന് വലിയ ക്രേസാണ് റേഡിയോ ജോക്കി സേറ(പാര്‍വതി മേനോന്‍)യുടെ ശബ്ദവും സംഭാഷണവും. അവളെ അവന്‍ നേരില്‍ കാണുമ്പോള്‍ മറ്റൊരു വലിയ സത്യമാണ് അവിടെ കാത്തിരുന്നത്. മനോഹരമാണ്, വേദനിപ്പിക്കുന്നതാണ് അജുവും സേറയും തമ്മിലുള്ള പ്രണയം.
 
നിറയെ മുടിയുള്ള, നല്ല മലയാളിത്തം തുളുമ്പുന്ന പേരുള്ള, തന്നെ 'ചേട്ടാ' എന്ന് വിളിക്കുന്ന ഒരു പെണ്‍കുട്ടി വരുമെന്ന പ്രതീക്ഷയിലാണ് കുട്ടന്‍ ജീവിക്കുന്നത്. അങ്ങനെയൊരു പെണ്‍‌കുട്ടി എയര്‍ഹോസ്റ്റസിന്‍റെ രൂപത്തില്‍ അവനെ തേടിയെത്തി - മീനാക്ഷി(ഇഷ തല്‍‌വാര്‍). അതൊരു ഗംഭീര പ്രണയമായിരുന്നു. രാത്രി മുഴുവന്‍ അവളുടെ ഫ്ലാറ്റില്‍ തങ്ങിയ ശേഷം തിരികെയെത്തിയ കുട്ടനോട് അജു ചോദിക്കുന്നു - നീയവിടെ എന്തുചെയ്യുകയായിരുന്നു? കള്ളച്ചിരിയോട് കുളിമുറിയിലേക്ക് കുട്ടന്‍ പോകുമ്പോഴാണ് ദിവ്യയുടെ ഫോണ്‍ വരുന്നത് - "ആള്‍ എത്തിയിട്ടുണ്ട്. ഇന്നലെ മുഴുവന്‍ മീനാക്ഷിയുടെ ഫ്ലാറ്റിലായിരുന്നു. ഏയ്, കൈവിട്ടുപോയിട്ടൊന്നുമില്ല. അവന്‍ അവിടെ വെളുക്കുവോളം സംസാരിച്ചിരുന്നിരിക്കും" എന്ന് അജു അവളോട് പറയുന്നു. കുളിമുറിയില്‍ നിന്ന് കുട്ടന്‍റെ ശബ്ദം - "സംസാരം മാത്രമായിരുന്നില്ല"
 
അടങ്ങാക്കാനാവാത്ത ആകാംക്ഷയില്‍ ഓടിയെത്തിയ അജുവിനോട് - "ഞങ്ങള്‍ അന്താക്ഷരി കളിക്കുകയായിരുന്നു" എന്ന് കുട്ടന്‍റെ മറുപടി!
 
അടുത്ത പേജില്‍ - കുഞ്ഞിക്ക തകര്‍ത്തു!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :