മുന്നറിയിപ്പിന്റെ ചലച്ചിത്ര ഭാഷയും ദൃശ്യവ്യാകരണവും

വി ഹരികൃഷ്ണന്‍| Last Updated: തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:05 IST)
മമ്മൂട്ടിയുടെ പരകായപ്രവേശമാണ് സി കെ രാഘവന്‍ എന്ന തടവ്പുള്ളി. ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ 20 വര്‍ഷമായി ജയിലില്‍ കിടക്കുന്ന രാഘവന് ജയില്‍ ഒരു തടവറയായി അനുഭവപ്പെടുന്നില്ല. ചുരുക്കം ചില സംഭാഷണങ്ങള്‍. അവ വാണിജ്യസിനിമയുടെ ഭാഷയില്‍ വേണമെങ്കില്‍ ‘പഞ്ച് ഡയലോഗ്’ എന്ന് വ്യാഖ്യാനിക്കാമെങ്കിലും ഉത്തരം ക്ലൈമാക്സിലാണ്. രാഘവന് ഒട്ടേറെ സംശയങ്ങളുണ്ട്, സാധാരണ മനുഷ്യനില്ലാത്തവ. അവയെ പ്രതിഫലിപ്പിക്കുന്നതില്‍ ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്ത് വഹിച്ച പങ്ക് എടുത്ത് പറയണം. 
 
“സത്യമെന്നത് അശോക സ്തംഭത്തിലെ നാലാമത്തെ സിംഹമാണ്. ആരും അത് അന്വേഷിക്കുന്നുമില്ല കണ്ടെത്തുന്നുമില്ല”- സി കെ രാഘവന്റെ ഈ നിര്‍വചനം മാത്രം മതി ആ വ്യക്തിയുടെ ചിന്താശേഷി അടുത്തറിയാന്‍. മറ്റുള്ളവരുടെ കണ്ണില്‍ അസ്വതന്ത്രനാണെങ്കിലും. ഒരാളുടെ സ്വാതന്ത്ര്യമല്ല മറ്റൊരാളുടേത്- ജയില്‍ ജീവിതത്തെക്കുറിച്ചുള്ള രാഘവന്റെ നിരീക്ഷണം. ‘സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴാണ് കലഹം ഉണ്ടാകുന്നത്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും‘- രാഘവന്റെ തത്ത്വങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ബിംബകല്‍പ്പനകള്‍ ഒരുപാട് ഉണ്ട് ചിത്രത്തില്‍. അതും പതിവ് ശൈലിയില്‍ നിന്ന് വേറിട്ട് ഒരു പക്ഷേ പ്രേക്ഷകന് പോലും പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധം.
 
ചത്ത പല്ലിയെ എടുത്തുകൊണ്ടു പോകുന്ന ഉറുമ്പിന്‍ കൂട്ടങ്ങളുടെ ദൃശ്യം തന്നെ അതിന് ഉദാഹരണം. അവ സിനിമയിലേക്കുള്ള പ്രവേശന കവാടമാണ്. അവിടെ നിന്ന് നമ്മള്‍ കാണുന്നത് അഞ്ജലി അറയ്ക്കല്‍(അപര്‍ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക കെ കെ(പ്രതാപ് പോത്തന്‍)യുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നതാണ്. ഒരു തേജ്‌പാല്‍ ലേഔട്ടിലെത്തുന്ന കെ കെ പാര്‍ട്ടിക്കിടെ കാഫ്കയെക്കുറിച്ച് ചോദിക്കുമ്പോള്‍ ആഫ്രിക്കക്കാരനല്ലേയെന്ന് ചോദിക്കുന്ന യുവ മാധ്യമപ്രവര്‍ത്തകന്‍ ഇന്നിന്റെ പ്രതീകമാണ്. ആഴത്തിലുള്ള സാഹിത്യദര്‍ശനവും വീക്ഷണവും ഇല്ലാത്ത പലരും മാധ്യമപ്രവര്‍ത്തകരായി ആഘോഷിക്കപ്പെടുന്നുവെന്ന് പറയാതെ പറയുന്നുണ്ട് ആ ചോദ്യവും ഉത്തരവും. ഇതിനുശേഷം കാഫ്കയുടെ ദി ട്രയലിലെ(ദെര്‍ പ്രൊസസ്) ജോസഫ് കെയാണ് തന്റെ ഇഷ്ടകഥാപാത്രമെന്ന് കെ കെ വ്യക്തമാക്കുന്നു. എന്തിനാണ് തടവ് അനുഭവിക്കുന്നതെന്ന് അറിയാത്ത ജോസഫ് കെ, സി കെ രാഘവനിലേക്കുള്ള ചൂണ്ടപലകയാണ്. കഥാപാത്രത്തിന്റെ എന്‍‌ട്രിക്ക് തിരക്കഥാകൃത്ത് രചിച്ച ബുദ്ധിപൂര്‍വമായ ട്രാക്ക്. 
 
അടുത്ത പേജില്‍: നിഗൂഢതയുടെ താളവും ആശങ്കയും
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :