ബജറ്റ് കുറയ്ക്കണമെന്ന് നിര്‍മ്മാതാവ്, പറ്റില്ലെന്ന് സംവിധായകന്‍, വിക്രം ചിത്രം ‘മര്‍മ്മ മനിതന്‍’ ഉപേക്ഷിച്ചു!

Vikram, Marma Manithan, Anand Shankar, Mammootty, Mohanlal, Election
Last Modified വെള്ളി, 6 നവം‌ബര്‍ 2015 (13:54 IST)
വിക്രമിന്‍റെ ബിഗ് ബജറ്റ് തമിഴ് ചിത്രം ‘മര്‍മ്മ മനിതന്‍’ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ബജറ്റ് കുറയ്ക്കാന്‍ നിര്‍മ്മാതാക്കളായ ഐങ്കരന്‍ ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെട്ടത് സംവിധായകന്‍ ആനന്ദ് ശങ്കര്‍ അംഗീകരിക്കാതെ വന്നതോടെയാണ് ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. വിക്രമിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണത്രേ മര്‍മ്മ മനിതന്‍റെ ബജറ്റ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ എഴുതിയ തിരക്കഥ ഇതില്‍ കുറഞ്ഞ ബജറ്റില്‍ ചിത്രീകരിക്കാനാവില്ലെന്ന നിലപാട് സംവിധായകന്‍ സ്വീകരിച്ചതോടെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചിരുന്ന പ്രൊജക്ട് വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

അരിമനമ്പി എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ ആനന്ദ് ഷങ്കര്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായാണ് മര്‍മ്മ മനിതന്‍ പ്ലാന്‍ ചെയ്തത്. വിക്രമിന് ഈ ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു. കാജല്‍ അഗര്‍വാള്‍, പ്രിയാ ആനന്ദ് എന്നിവരായിരുന്നു നായികമാര്‍. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ വേഗം അവസാനിക്കുമെന്നും ചിത്രം വീണ്ടും ആരംഭിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് വിക്രം ആരാധകരും തമിഴ് സിനിമാലോകവും.

ഒടുവില്‍ പുറത്തിറങ്ങിയ ‘10 എണ്‍‌ട്രതുക്കുള്ളേ’ ദയനീയ പരാജയമായതോടെ വിക്രമിനെ വച്ച് സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍‌പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രം നായകനാകുന്ന ബിഗ് ബജറ്റ് സിനിമകളെല്ലാം ബോക്സോഫീസില്‍ തകര്‍ന്നടിയുന്നത് താരത്തെയും അദ്ദേഹത്തിന്‍റെ ആരാധകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിക്രം തന്‍റെ പ്രതിഫലം കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏറെ പ്രതീക്ഷകളുണര്‍ത്തിയാണ് ‘10 എണ്‍‌ട്രതുക്കുള്ളെ’ പ്രദര്‍ശനത്തിനെത്തിയത്. ഗോലിസോഡ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ വിജയ് മില്‍ട്ടണ്‍ ആയിരുന്നു സംവിധായകന്‍. ഇന്ത്യന്‍ സിനിമയിലെ ബോക്സോഫീസ് വിസ്മയങ്ങളുടെ സംവിധായകനായ എ ആര്‍ മുരുഗദോസ് ആയിരുന്നു നിര്‍മ്മാണം. ‘ഐ’ക്ക് ശേഷം എത്തുന്ന വിക്രം ചിത്രം. അടിപൊളി ട്രെയിലറും പുറത്തിറങ്ങിയതോടെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിച്ചു.

എന്നാല്‍ സിനിമ ബോക്സോഫീസ് ദുരന്തമായി മാറി. കൃത്യമായ ഒരു കഥയില്ലാത്തതും അനാവശ്യമായ പാട്ടുരംഗങ്ങളും കുത്തിത്തിരുകിയ സംഘട്ടന രംഗങ്ങളുമെല്ലാം ചേര്‍ന്ന് സിനിമ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് മോശം അനുഭവമാണ് സമ്മാനിച്ചത്. ചെന്നൈയില്‍ നിന്ന് 12 ദിവസം കൊണ്ട് ആകെ സമ്പാദിച്ചത് രണ്ടരക്കോടി രൂപ മാത്രമാണെന്നത് ഈ സിനിമയുടെ വമ്പന്‍ തകര്‍ച്ചയെ സൂചിപ്പിക്കുന്നു. നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും കനത്ത നഷ്ടമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം.

അന്ന്യന് ശേഷം പുറത്തിറങ്ങിയ വിക്രം ചിത്രങ്ങള്‍ മജാ, ഭീമ, കന്തസാമി, രാവണന്‍, രാവണ്‍(ഹിന്ദി), ദൈവത്തിരുമകള്‍, രാജപാട്ടൈ, താണ്ഡവം, ഡേവിഡ്(ഹിന്ദിയും തമിഴും), ഐ എന്നിവയാണ്. ഇതില്‍ ദൈവത്തിരുമകള്‍ ഒഴികെ ബാക്കിയെല്ലാം ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടവയാണ്. ഷങ്കര്‍ ചിത്രമായ ‘ഐ’ പോലും നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ വിക്രമിന് ഒരു സിനിമയും കരാറായിട്ടില്ല. ഒട്ടേറെ സംവിധായകര്‍ വിക്രമിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. കഥാപാത്രത്തിനും സിനിമയ്ക്കും വേണ്ടി എത്ര ബുദ്ധിമുട്ടാനും തയ്യാറുള്ള വിക്രത്തേപ്പോലൊരു താരം ഏതൊരു സംവിധായകന്‍റെയും ഭാഗ്യമാണ്. എന്നാല്‍ പ്രൊജക്ടുകള്‍ക്ക് പണം മുടക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. വിക്രം ഈ പ്രതിസന്ധിയില്‍ നിന്ന് ഉടന്‍ കരകയറുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :