‘ജാക്കി’യില്‍ ലാലേട്ടനും പ്രണവും തമ്മില്‍ കാണുന്നതുപോലെ ബിലാലില്‍ മമ്മുക്കയും ദുല്‍ക്കറും കണ്ടുമുട്ടും!

Mammootty, Dulquer, Mohanlal, Pranav, Bilal, BigB, Amal Neerad, മമ്മൂട്ടി, ദുല്‍ക്കര്‍, മോഹന്‍ലാല്‍, പ്രണവ്, ബിലാല്‍, ബിഗ്ബി, അമല്‍ നീരദ്
BIJU| Last Modified ശനി, 3 ഫെബ്രുവരി 2018 (18:57 IST)
മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്ബിനേഷനാണ്. അതേ, മലയാളത്തിന് 'ബിഗ്ബി' സമ്മാനിച്ച കൂട്ടുകെട്ട്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ എന്ന് പുറത്തിറങ്ങുമെന്നാണ് മമ്മൂട്ടി ആരാധകരുടെ ചോദ്യം. ഈ വര്‍ഷം മധ്യത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അമല്‍ നീരദിന്‍റെ പദ്ധതിയെന്നറിയുന്നു. ചിത്രത്തില്‍ അതിഥി താരമായി ദുല്‍ക്കര്‍ സല്‍മാനും ഉണ്ടാകും. ‘സാഗര്‍ എലിയാസ് ജാക്കി’യില്‍ മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും കണ്ടുമുട്ടുന്നതുപോലെ ഒരു സ്റ്റൈലിഷ് കൂടിക്കാഴ്ച അമല്‍ നീരദ് ഇവിടെ മമ്മൂട്ടിക്കും ദുല്‍ക്കറിനും വേണ്ടി ഒരുക്കുമെന്നാണ് അറിയുന്നത്.

അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന ഡയലോഗുകളൊക്കെ അഡാറ് ഐറ്റംസ് ആയിരുന്നു - കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ അല്ല!

ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.

ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും.

കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :