വിപ്ലവമണ്ണില്‍ ഇന്ന് ഹൈവോള്‍ട്ടേജ് പോരാട്ടം; ക്രിസ്‌റ്റ്യാനോയെ പിടിച്ചുകെട്ടാന്‍ സ്‌പാനിഷ് പടയ്‌ക്കാകുമോ ?

വിപ്ലവമണ്ണില്‍ ഇന്ന് ഹൈവോള്‍ട്ടേജ് പോരാട്ടം; ക്രിസ്‌റ്റ്യാനോയെ പിടിച്ചുകെട്ടാന്‍ സ്‌പാനിഷ് പടയ്‌ക്കാകുമോ ?

സോചി| jibin| Last Updated: വെള്ളി, 15 ജൂണ്‍ 2018 (16:17 IST)
ലോകം കാത്തിരിക്കുന്ന തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ ഒന്നിന് വിപ്ലവത്തിന്റെ നാട്ടില്‍ ഇന്ന് വിസില്‍ മുഴങ്ങും. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ബാഴ്‌സലോണയുടെ കൂന്തമുനയായിരുന്ന ആന്ദ്രെ ഇനിയെസ്‌റ്റയുടെ സ്‌പെയിനും തമ്മിലാണ് ബി ഗ്രൂപ്പില്‍ ഇന്ന് നേര്‍ക്കുനേര്‍ എത്തുക.

ഗ്രൂപ്പ് ഘട്ടത്തിലെ ആവേശം വാരിവിതറുന്ന പോരാട്ടങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍ - സ്‌പെയിന് മത്സരം. ക്രിസ്‌റ്റ്യാനോയുടെ കരുത്തിയില്‍ പോര്‍ച്ചുഗീസ് പടയിറങ്ങുമ്പോള്‍ സ്‌പാനിഷ്‌ പാളയത്തില്‍ സമ്മര്‍ദ്ദങ്ങളേറെയാണ്.
കിക്കോഫിനു മുമ്പ്‌ കോച്ച് യൂലന്‍ ലോപെടെയുഗിയെ പുറത്താക്കിയ നടപടി കളിക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയ വിള്ളലാണ് അതിലൊന്ന്.

പുതിയ കോച്ച്‌ ഫെര്‍ണാണ്ടോ ഹെയ്‌റോയുടെ കീഴില്‍ എങ്ങനെ കളിക്കണമെന്ന ആശയക്കുഴപ്പവും സ്‌പെയിനിനുണ്ട്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ കഴിയുമെന്ന് ഇരു ടീമുകള്‍ക്കും വ്യക്തമായി അറിയാം. ഈ സാഹചര്യത്തില്‍ ജയമല്ലാതെ മറ്റൊന്നും രണ്ടു ടീമും ആഗ്രഹിക്കില്ല.

കണക്കുകളിലെ കളി അളന്നു തൂക്കിയാല്‍ പോര്‍ച്ചുഗല്‍ പിന്നിലാണ്. 2012ലെ യൂറോ സെമി ഫൈനല്‍ ഉള്‍പ്പെടെ 36 കളികളില്‍ ആറില്‍ മാത്രമാണു സ്‌പെയിന്‍ തോറ്റത്‌.

എന്നാല്‍ കടുത്ത ആത്മവിശ്വാസത്തിലാണ് ഫെര്‍ണാണ്ടോ സാന്റോസിന്റെ കുട്ടികള്‍ ഗ്രൌണ്ടിലിറങ്ങുക. ക്രിസ്‌റ്റ്യാനോയിലേക്ക് പന്ത് എത്തുന്ന തരത്തിലുള്ള ഫോര്‍മേഷഷന്‍ ആയിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുക. റൊണാള്‍ഡോയ്‌ക്കൊപ്പം ബെര്‍നാഡോ സില്‍വയും മുന്‍ നിരയില്‍ കളിക്കുമ്പോള്‍ ഇവര്‍ക്ക് പന്ത് എത്തിച്ചു നല്‍കേണ്ട ചുമതല റിക്കാഡോ ക്വാരിസ്‌മ, മാരിയോ, ഡാനി കാര്‍വാലോ, സില്‍വ എന്നിവര്‍ക്കായിരിക്കും.

പ്രതിരോധം ശക്തമാക്കാന്‍ ഗുരേരോ, ആല്‍വ്‌സ്, പെപെ, സോറസ്‌ എന്നിവര്‍ അണിനിരക്കുമ്പോള്‍ ക്രിസ്‌റ്റ്യാനോയ്‌ക്ക് ചങ്കുറപ്പോടെ മുന്നില്‍ നിന്ന്
കളിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഇത്തവണ പോര്‍ച്ചുഗലിനുണ്ട്.

മൂന്ന്‌ സ്‌ട്രൈക്കര്‍മാരുമായിട്ടാകും സ്‌പെയിന്‍ ഇറങ്ങുക. ക്രിസ്റ്റ്യാനോയുടെ റയിലിന്റെ​ക്യാപ്റ്റൻ സെർജിയോ റാമോസ്​ തന്നെയാവും സൂപ്പർതാരത്തെ പിടിച്ചു കെട്ടാന്‍ മുന്നില്‍ നില്‍ക്കുക. റാമോസിനൊപ്പം ജെറാര്‍ഡ്, പിക്വെ ജോഡികള്‍ കൂടി ചേരുമ്പോള്‍ പ്രതിരോധം ഉരുക്കു കോട്ടയാകും.

മധ്യനിരയില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സും തിയാഗോ അല്‍കന്‍‌റാരയും അണിനിരക്കുമ്പോള്‍ കളി നിയന്ത്രിക്കുക എന്ന ചുമതല ഇനിയെസ്‌റ്റയില്‍ തന്നെയാകും എത്തിച്ചേരുക. എന്നാല്‍ ഫെര്‍ണാണ്ടോ ഹെയ്‌റോയുടെ പരിചയക്കുറവ്‌ ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഇസ്‌കോ, ഡീഗോ കോസ്‌റ്റ, ഇഗായോ അസ്‌പാസ്‌ എന്നിവരെ മുന്നില്‍ നിര്‍ത്തി പോര്‍ച്ചുഗീസ് പോരില്‍ പയറ്റിത്തെളിയാനാകും സ്‌പെയിനിന്റെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :