അമിത് ഷാ പറഞ്ഞു, മോദി ‘ഓകെ’ പറഞ്ഞു; കുമ്മനം വരണമെന്ന വാശിക്ക് കാരണങ്ങളുണ്ട് - നെഞ്ചിടിച്ച് ഇടതും വലതും!

  Kummanam Rajasekharan , bjp , RSS , Lok sabha election , കുമ്മനം രാജശേഖരന് , ബിജെപി , ആര്‍ എസ് എസ് , തിരുവനന്തപുരം
ന്യൂഡല്‍ഹി| Last Modified വെള്ളി, 8 മാര്‍ച്ച് 2019 (16:01 IST)
ശബരിമല യുവതീപ്രവേശനം കലുഷിതമാക്കിയ സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നിന്ന പേരണ് കുമ്മനം രാജശേഖരന്‍. ശക്തമായ നേതൃത്വമുണ്ടായിട്ടും പ്രവര്‍ത്തകര്‍ക്കിടെയിലും ബിജെപിക്കുള്ളിലും കുമ്മനം ഒന്നാമനായി തുടരുന്നതിനുള്ള കാരണം ജനപിന്തുണ മാത്രമാണ്.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനം നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമായ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. ആർഎസ്എസിന്‍റെ പ്രത്യേക താൽപര്യ പ്രകാരം ബിജെപി ദേശീയ നേതൃത്വവും പ്രധാനമന്ത്രിയും നേരിട്ട് ഇടപെടുകയും ചെയ്‌തതോടെയാണ് കുമ്മനത്തിന്‍റെ മടങ്ങി വരവ് സാധ്യമായത്.

കുമ്മനം മടങ്ങിവരുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലുണ്ടാകുന്ന ആവേശമാണ് നേതൃത്വത്തെ ഹരം കൊള്ളിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ഇടത് - വലത് മുന്നണികള്‍ വളരെ ദൂരം പോയപ്പോള്‍ ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്. മത്സരരംഗത്ത് ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ളയ്‌ക്ക് കഴിയുന്നുമില്ല.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശ്രീധരൻ പിള്ളയ്‌ക്ക് മോഹമുണ്ട്. ഗവര്‍ണര്‍ പദവിയിലുള്ള കുമ്മനം മടങ്ങി എത്തില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ഉറച്ചു വിശ്വസിച്ചത്. എന്നാല്‍, കുമ്മനത്തിനായി മോദിയടക്കമുള്ളവര്‍ ഇടപെടല്‍ നടത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

കുമ്മനം മടങ്ങിവരേണ്ടതില്ലെന്ന മുൻ നിലപാട് ശ്രീധരൻ പിള്ള മാറ്റിയത് വളരെ പെട്ടെന്നാണ്. കുമ്മനത്തെ സ്വീകരിക്കാൻ സംഘടനാതലത്തിലടക്കം എന്തെങ്കിലും മറ്റം ആവശ്യമെങ്കിൽ ചെയ്യുമെന്ന അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമാണ്. കുമ്മനത്തിന്‍റെ തിരിച്ച് വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്ന് വി മുരളീധരൻ എംപിയും വ്യക്തമാക്കി.

കുമ്മനം എത്തുന്നതോടെ തലസ്ഥാനത്ത് സ്ഥാനാർഥി ആരാകണമെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തി. കുമ്മനം മത്സരരംഗത്ത് ഉണ്ടാകുമെന്നുറപ്പായാല്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാകും. സംസ്ഥാനത്താകെ ഈ ചലനം പ്രതിഫലിക്കും. ഈ ഉണര്‍വാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്.

ബിജെപി സംസ്ഥാന ഘടകത്തിലെ തര്‍ക്കങ്ങളും പിടിവാശികള്‍ തീര്‍ക്കാന്‍ കുമ്മനത്തേക്കാള്‍ കേമന്‍ മാറ്റാരുമില്ലെന്ന് ദേശീയ നേതൃത്വത്തിന് വ്യക്തമായി അറിയാം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. ശബരിമല വിഷയത്തിലുണ്ടായ വേര്‍തിരിവ് നേട്ടമാക്കാന്‍ ഇതിലും നല്ല അവസരമില്ലെന്ന് നേതാക്കളും ഉറച്ചു വിശ്വസിക്കുന്നു. ഇങ്ങനെയൊരു ഘട്ടത്തില്‍ കുമ്മനം വന്നാല്‍ എല്ലാം നേരെയാകുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :