തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ചു, തീവ്രാവാദിയെന്നു മുദ്രകുത്തി, വിദ്യാർത്ഥിക്ക് നേരെ ബിജെപി പ്രവർത്തകരുടെ മർദനം

തൊഴിലില്ലായ്മയെക്കുറിച്ചു സംസാരിച്ചപ്പോൾ ബിജെപി പ്രവർത്തകർ തീവ്രവാദിയെന്നു വിളിച്ച് മർദിക്കുകയായിരുന്നു.

Last Updated: വെള്ളി, 8 മാര്‍ച്ച് 2019 (15:30 IST)
ചാനൽ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാരിനെ വിമർശിച്ച വിദ്യാർഥിക്ക് ബിജെപി പ്രവർത്തകരുടെ ക്രൂരമർദനം. അദ്നാൻ എന്ന വിദ്യാർഥിയാണ് മർദനത്തിനിരയായത്. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ വച്ച് മാർച്ച് 6നു ഭാരത് സമാചാർ എന്ന ഹിന്ദി വാർത്താ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു സംഭവം.

തൊഴിലില്ലായ്മയെക്കുറിച്ചു സംസാരിച്ചപ്പോൾ ബിജെപി പ്രവർത്തകർ തീവ്രവാദിയെന്നു വിളിച്ച് മർദിക്കുകയായിരുന്നു. ബിജെപിക്കെതിരെ സംസാരിച്ചതിനാലാണ് താൻ ആക്രമിക്കപ്പെട്ടതെന്നു വിദ്യാർഥി വ്യക്തമാക്കി. താനൊരു മുസ്ലീം ആയതും ആക്രമിക്കപ്പെടാനുളള കാരണമായി വിദ്യാർഥി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചാനൽ ചർച്ചയിലെ അവതാരകനും സംഭവത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ചർച്ചയിൽ സ്ഥലത്തെ വ്യത്യസ്ത പാര്‍ട്ടി നേതാക്കള്‍ സന്നിഹിതരായിരുന്നു. ബി.ജെ.പി നേതാക്കള്‍ സംസാരിക്കുമ്പോള്‍ ബഹളമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് പാര്‍ട്ടിയിലുള്ളവര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ മോദി, മോദി എന്ന് ആര്‍ത്ത് വിളിച്ച് ബഹളം വെച്ചു.

അദാനോട് തൊഴിൽ വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളെക്കുറിച്ചാണ് ചോദിച്ചത്. അദാൻ പറഞ്ഞു തുടങ്ങിയപ്പോൾ ബിജെപി പ്രവർത്തകർ ഇടപെട്ടു ബഹളമുണ്ടാക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നെന്നും അവതാരകൻ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :