പാളം തെറ്റിയ റാവല്‍‌പിണ്ടി എക്സ്പ്രസ്

ജി കെ

PRO
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയിലെ അക്തറുടെ പ്രകടനം വീണ്ടും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. മൂന്നാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കെന്ന് പറഞ്ഞ് കയറിപ്പോയ അക്തര്‍ ബാറ്റിംഗില്‍ അതിന്‍റെ ലാഞ്ചന പോലും പ്രകടമാക്കാതിരുന്നപ്പോള്‍ പാക് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത തന്നെയായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. നായകനായിരുന്ന ഇന്‍സ്‌മാം ഉള്‍ ഹഖും കോച്ചായിരുന്ന ബോബ് വൂള്‍മറുമായുള്ള ബന്ധവും മോശമായതൊടെ അക്തര്‍ വീണ്ടും ക്രിക്കറ്റില്‍ നിന്ന് റണ്ണൌട്ടായി.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 17 വിക്കറ്റുമായി അക്തര്‍ വീണ്ടും ക്രിക്കറ്റില്‍ മടങ്ങിയെത്തി. എന്നാല്‍ ഇതിനു പുറകെ വന്ന പരുക്ക് അക്തറിനെ വീണ്ടും ടീമിനു പുറത്തു നിര്‍ത്തി. ചെറുപ്രായത്തില്‍ കൈവന്ന പണവും പ്രശസ്തിയും പല പാക് താരങ്ങളെയും പോലെ അക്തറിനെയും ക്രിക്കറ്റിന്‍റെ ഇരുണ്ട ഇടനാഴികളിലേക്ക് നയിക്കുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ഉത്തേജകമരുന്ന് ഉപയോഗവും നൈറ്റ് ക്ലബ്ബിലെ ആഘോഷവും കഴിഞ്ഞ് ക്രിക്കറ്റ് കളിക്കാന്‍ നേരമില്ലാതായതോടെ അക്തര്‍ സട കൊഴിഞ്ഞ സിംഹം മാത്രമാവുകയായിരുന്നു.

ഉത്തേജക മരുന്ന് ഉപയോഗത്തിന് സഹതാരം മുഹമ്മദ് ആസിഫിനൊപ്പം അക്തറിനെക്കൂടി പിടിച്ചതോടെ അക്തറിന്‍റെ കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. എന്നിട്ടും ഇടയ്ക്കിടെ അക്തര്‍ ടീമില്‍ തലകാട്ടി മടങ്ങി. അടുപ്പിച്ച് രണ്ട് മത്സരമാവുമ്പോഴേക്കും ഒന്നുകില്‍ പരുക്ക് അല്ലെങ്കില്‍ വഴക്ക് അക്തറിനെ പാക് ടീമിന്‍റെ പടിക്കു പുറത്തു നിര്‍ത്തി. 2007 ലോകകപ്പ് ടീമില്‍ ഇടം കിട്ടിയെങ്കിലും പരുക്ക് വീണ്ടും വില്ലന്‍ വേഷം കെട്ടി അക്തറിന്‍റെ കരിയറിലെത്തി. എന്നാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചത് കണ്ടു പിടിക്കപ്പെടുമെന്ന ഭയമാണ് അക്തറിനെ ലോകകപ്പ് ഒഴിവാക്കാന്‍ പ്രേരിപ്പിച്ചതെന്നും ആരോപണം ഉയര്‍ന്നു.

ആസിഫുമായുള്ള അടി അക്തറിന് അഞ്ചു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക് നേടിക്കൊടുത്തെങ്കിലും പിന്നീടിത് 18 മാസമായി ചുരുക്കി പി സി ബി അലിവുകാട്ടി. ഇപ്പോള്‍ കാല്‍ മുട്ടിലെ പരുക്കിന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായ അക്തര്‍ ശരീരത്തിലെ കൊഴുപ്പെല്ലാം കുത്തിയെടുത്ത് ശാരീരികക്ഷമത വീണെടുക്കാനുള്ള ശ്രമത്തിലാണ്. 2011 ലോകകപ്പില്‍ പാക് കുപ്പായമണിയാമെന്ന് മോഹിച്ചിരിക്കെയാണ് പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് അക്തറിനു നേരെ ബൌണ്‍സര്‍ എറിഞ്ഞത്.

WEBDUNIA|
10 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അക്തര്‍ 178 വിക്കറ്റുകളും 144 ഏകദിനങ്ങളില്‍ നിന്ന് 223 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം പ്രതിഭയോടു 50 ശതമാനമെങ്കിലും നീതി പുലര്‍ത്താന്‍ അക്തറിനായിരുന്നെങ്കില്‍ ഇതിലും എത്രയോ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവുമായിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഒരു മുടിയനായ പുത്രനായി അക്തറിന്‍റെ കരിയര്‍ ഒടുങ്ങുമോ അതോ വീണ്ടുമൊരു കൊടുങ്കാറ്റായി അക്തര്‍ ബൌളിംഗ് ക്രീസിലേക്ക് ഓടിയടുക്കുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :