കാരുണ്യവരാന്നിധേ! കപികുഞ്ജരാ! തിരുമനസി ഭവതി പെരികെ പ്രേമമുണ്ടെന്ന- തെന്നോടു ചൊന്നതിന്‍ മൂലവും ചൊല്‍ക നീ”. “ശൃണു സുമുഖി നിഖിലമഖിലേശവൃത്താന്തവും ശ്രീരാമദേവനാണെ സത്യമോമലേ! ഭവതി പതിവചനമവലംബ്യ രണ്ടംഗമാ- യാശ്രയാശങ്കലുമാശ്രമത്തിങ്കലും മരുവിനതുപൊഴുവിലൊരു കനകമൃഗമാലോക്യ മാനിനു പിമ്പേ നടന്നു രഘുപതി. നിഷിതതരവിശിഖഗണചാപവുമായ് ചെന്നു നീലനാം മാരീചനെക്കൊന്നു രാഘവന്‍ ഉടനുടലുമുലയെ മുഹുതുടജഭുവി വന്നപോ- തുണ്ടായ വൃത്താന്തമോ പറയാവതോ? ഉടനവിടയവിടെയടവിയിലടയെ നോക്കിയു- മൊട്ടു കരഞ്ഞു തിരഞ്ഞുഴലുംവിധൌ ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭന്‍ കേണുകിടക്കും ജടായുവിനെക്കണ്ടു അവനുമഥ തവ ചരിതമഖിലമറിയിച്ചള- വാശു കൊടുത്തിതു മുക്തി പക്ഷീന്ദ്രനും പുനരടവികളിലവരജ്ഞേന സാകം ദ്രുതം പുക്കു തിരഞ്ഞു കബന്ധഗതി നല്കി. ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍ ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍. അഥ: സബരിവിമലവചനേന പോന്നുശൃമൂ- കാദ്രിപ്രവരപാര്‍ശ്വേ നടക്കുംവിധൌ തപനസുതനിരുവരെയുമഴകിനൊറ്റു കണ്ടതി- താല്‍പര്യമുള്‍ക്കൊണ്ടയച്ചിതെന്നെത്തദാ. ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാന്‍ നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി- നിര്‍മ്മലന്മാരെച്ചുമലിലെടുത്തു ഞാന്‍ തരണിസുതനികടഭുവി കൊണ്ടുചെന്നീടിനേന്‍. സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍ ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു ദണ്ണമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍.
|