ഭാര്യ മരിച്ചതിനു പിന്നാലെ ഇന്ത്യയുടെ പറക്കും സിങ്ങും യാത്രയായി; കുടുംബത്തിനു തീരാവേദന

രേണുക വേണു| Last Updated: ശനി, 19 ജൂണ്‍ 2021 (08:08 IST)

'പറക്കും സിങ്' എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെ വേര്‍പാട് കായികലോകത്തിനു തീരാനഷ്ടമാണ്. മില്‍ഖാ സിങ്ങിന്റെ കുടുംബത്തെ സംബന്ധിച്ചിടുത്തോളം ദുഃഖം ഇരട്ടിയാണ്. കാരണം, മില്‍ഖാ സിങ്ങിന്റെ ഭാര്യയും മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനുമായ നിര്‍മല്‍ മില്‍ഖാ സിങ് മരണത്തിനു കീഴടങ്ങിയിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മില്‍ഖാ സിങ്ങും വിടവാങ്ങിയത്. ജൂണ്‍ 14 നായിരുന്നു നിര്‍മല്‍ മില്‍ഖാ സിങ്ങിന്റെ മരണം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നിര്‍മലിന്റെ അന്ത്യം. കോവിഡിന് പിന്നാലെ നിര്‍മലിന് ന്യുമോണിയയും ബാധിച്ചിരുന്നു. ജൂണ്‍ നാല് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഭാര്യ നിര്‍മല്‍ മില്‍ഖാ സിങ്ങിന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിച്ചത്. ഭാര്യയുടെ മൃതദേഹത്തിലേക്ക് തീ പകരുമ്പോള്‍ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മില്‍ഖാ സിങ് ഐസിയുവില്‍ ചികിത്സയിലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :