ഷറപ്പോവ ഒറ്റപ്പെടുന്നു; റഷ്യന്‍ സുന്ദരിയെ വിലക്കണമെന്ന് ആന്‍ഡി മറേ

ഷറപ്പോവയ്‌ക്ക് എതിരെ നടപടിയെടുക്കണമെന്ന് നദാല്‍

 മരിയ ഷറപ്പോവ , റാഫേല്‍ നദാല്‍ , റഷ്യന്‍ സുന്ദരി , മെല്‍ഡോണിയം , ടെന്നീസ്
ലണ്ടന്‍| jibin| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (15:38 IST)
മരുന്നടി വിവാദത്തില്‍ അകപ്പെട്ട മരിയ ഷറപ്പോവയെ ടെന്നീസില്‍നിന്നു വിലക്കണമെന്ന് ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മറേ. നിരോധിത മരുന്നായ മെല്‍ഡോണിയം അവര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ശിക്ഷ നേരിടണം. മരുന്ന് ഉപയോഗിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കേണ്ടെന്നും മറേ വ്യക്തമാക്കി.

ഷറപ്പോവയ്‌ക്ക് എതിരെ നടപടിയെടുക്കണമെന്ന് റാഫേല്‍ നദാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താന്‍ ഒരിക്കലും ഇത്തരത്തിലുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. തനിക്ക് പരുക്കുകള്‍ ധാരാളമായി സംഭവിക്കാറുണ്ടെങ്കിലും പരുക്കുകള്‍ ഭേദമാകാനോ കൂടുതല്‍ ഊര്‍ജ്ജം കിട്ടാനോ ഒരുതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കണമെന്ന് തോന്നിയിട്ടില്ല. താന്‍ ഉത്തേജക മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അപവാദങ്ങള്‍ പരക്കുന്നുണ്ട്. ആരും ഇത്തരം കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും നദാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ടെന്നീസ് കോര്‍ട്ടിലെ റഷ്യന്‍ സുന്ദരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ ഈ മാസം 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ മരുന്ന് ഉപയോഗം കണ്ടെത്തിയെന്ന് ഷറപ്പോവ തന്നെയാണ് വെളിപ്പെടത്തിയത്.

ശാരീരികമായ ചില പ്രശ്നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മൈഡ്രോണേറ്റ് എന്ന മരുന്നാണ് താന്‍ കഴിച്ചിരുന്നതെന്നും അതിന് മെല്‍ഡോണിയം എന്ന മറ്റൊരു പേരു കൂടിയുണ്ടെന്നോ അത് ഉത്തേജക മരുന്നിന്റെ ഇനത്തില്‍പ്പെടുന്നതാണെന്നോ തനിക്ക് അറിയില്ലായിരുന്നൂ. താന്‍ 10 വര്‍ഷമായി ഉപയോഗിക്കുന്ന മരുന്നില്‍ നിന്നാകം മെല്‍ഡോണിയം ശരീരത്തിലെത്തിയതെന്നും ഷറപ്പോവ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :