മതം മാറി വിവാഹം കഴിച്ചു: പിതാവ് പൂര്‍ണ ഗര്‍ഭിണിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

നാസിക്| WEBDUNIA|
PRO
പൂര്‍ണ ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നു. മതം മാറി വിവാഹം കഴിച്ചുവെന്ന കുറ്റത്തിനാണ് പിതാവായ ഏകാന്ത് കിശന്‍ കുംബാര്‍ പൂര്‍ണ ഗര്‍ഭിണിയായ മകള്‍ പാമ കംബാലിനെ കഴുത്ത് ഞെരിച്ച് കൊന്നത്.

വീട്ടുകാരെ ധിക്കരിച്ചാണ് ഒരു വര്‍ഷം മുമ്പ് പാമ അന്യമതക്കാരനായ ദീപക് കംബലിനെ വിവാഹം ചെയ്തത്. ഈ വിവാഹമാണ് കൊലപാതകത്തിന് കാരണമായി കാണുന്നത്.പിതാവായ ഏകാന്ത് പാമയുടെ ഭര്‍തൃ വീട്ടില്‍ എത്തിയതിനുശേഷം തന്റെ അമ്മയ്ക്ക് അസുഖം കൂടുതലാണെന്നും എത്രയും വേഗം തന്നോടൊപ്പം വരാനും പാമയോട് ആവശ്യപ്പെട്ടു.

പിതാവിന്റെ വാക്ക് വിശ്വസിച്ച പാമ ഓട്ടോയില്‍ ഏകാന്തിനൊപ്പം സ്വന്തം വീട്ടിലേക്ക് യാത്ര തിരിച്ചു. ഒട്ടോയില്‍ യാത്രചെയ്യവെ ഏകാന്ത് കൈയിലുണ്ടായിരുന്ന കയറുകൊണ്ട് ഡ്രൈവര്‍ അറിയാതെ പാമയുടെ കഴുത്ത് ഞെരിക്കുക്കയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഡ്രൈവര്‍ക്ക് കഴുത്തില്‍ കയര്‍ മുറുക്കി മകളെ കൊല്ലുന്ന ഏകാന്തിനെയാണ് കാണാന്‍ സാധിച്ചത്.

തുടര്‍ന്ന് വാഹനം നിര്‍ത്തിയ ഡ്രൈവര്‍ ഏകാന്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. പാമ മരിച്ചെന്ന് ഉറപ്പ് വരുത്തിയശേഷം ഏകാന്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ നാട്ടുകാരെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പാമയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനും മുമ്പ് പാമ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :