മുന്‍ മുഖ്യമന്ത്രിമാരോട് ഗെറ്റ്ഔട്ട് അടിച്ച് സുപ്രിംകോടതി; രണ്ട് മാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണം

കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന് സുപ്രിംകോടതി വിധി

ന്യൂഡല്‍ഹി| priyanka| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:11 IST)
കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിമാര്‍ കലാവധി ഉടന്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞ് കൊടുക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഔദ്യോഗിക വസതികള്‍ കൈവശം വെച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം ബംഗ്ലാവുകള്‍ ഒഴിഞ്ഞ് കൊടുക്കണമെന്നും കോടതി പറഞ്ഞു.

കാലാവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ഭവനങ്ങളില്‍ തുടരുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സ്ഥാനമൊഴിഞ്ഞ ശേഷവും മന്ത്രിമാര്‍ക്കുവേണ്ടി പൊതുഖജനാവില്‍ നിന്ന് പണം ചിലവാക്കുന്നതിനെ ഹര്‍ജി ചോദ്യം ചെയ്തു. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ ബംഗ്ലാവുകളുടെ കാര്യത്തില്‍ അവകാശ വാദങ്ങള്‍ ഒന്നും പാടില്ല. മന്ത്രി സ്ഥാനങ്ങള്‍ ഇല്ലാതാവുന്നതിന് അനുസരിച്ച് ഔദ്യോഗിക വസതിയും ഒഴിയണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിലവില്‍ മുന്‍മുഖ്യമന്ത്രിമാര്‍ താമസിക്കുന്ന ഔദ്യോഗിക വസതികള്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്നും കോടതി നിര്‍ദേശിച്ചു. സുരക്ഷാ കാരണം മുന്‍ നിര്‍ത്തിയാണ് അവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് എന്നായിരുന്നു ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

മുലായം സിങ്, മായാവതി എന്നിവരടക്കമുള്ള ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് കാലാവധി പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ വസതിയില്‍ തുടരുന്നത്. രണ്ട് മാസത്തിനകം ഇവരെല്ലാം ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :