‘കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും നീയേ’ - സ്മൃതി ഇറാനിയുടെ സഹായിയെ കൊന്നത് ബിജെപി തന്നെ, ശവമഞ്ചൽ നാടകം പാളി?

കോൺഗ്രസിന്റെ മേൽ കുറ്റം ചുമത്താൻ സ്മൃതി ഇറാനി തിടുക്കം കാട്ടിയതെന്തിന് ?

Last Modified വ്യാഴം, 30 മെയ് 2019 (10:35 IST)
ഉത്തർപ്രദേശിലെ അമേഠിയിൽ ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകത്തിൽ ട്വിസ്റ്റ്. സംഭവത്തിനു പിന്നില്‍ പ്രാദേശിക തലത്തില്‍ ബിജെപി തന്നെയാണെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ പി സിങ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേർ ഒളിവിലാണെന്നും സൂചനയുണ്ട്.

അതേസമയം, കൊലപാതകത്തോടൊപ്പം സ്മൃതി ഇറാനിയുടെ ‘ശവമഞ്ചൽ ചുമക്കലി’നേയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. സംസ്‌കാരശുശ്രൂഷകള്‍ക്ക്‌ ശേഷം മൃതദേഹം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ സ്‌മൃതി ഇറാനി ശവമഞ്ചം ചുമന്നത്‌. കോൺഗ്രസിനു മേൽ കുറ്റം ചുമത്തി ഷോ ഓഫ് നടത്തി രക്ഷപെടാനായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്ന് നേതൃത്വം ആരോപിക്കുന്നു.

പ്രതികളിലൊരാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് മറ്റൊരാളെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും ഒ.പി സിങ്ങിനെ ഉദ്ധരിച്ച് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. 2014ലെ തെരഞ്ഞെടുപ്പ്‌ മുതല്‍ സ്‌മൃതിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ സുരേന്ദ്ര. മണ്ഡലത്തില്‍ സ്മൃതിയുടെ വിവാദമായ ചെരിപ്പ് വിതരണത്തിന്റെ ചുക്കാന്‍ പിടിച്ചതും സുരേന്ദ്ര സിങ്ങാനായിരുന്നു.

കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സുരേന്ദ്ര സിങിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :