ജഡ്ജിയുടെ അടിവസ്ത്രങ്ങള്‍ അലക്കിയില്ല: കോടതിയിലെ ദലിത് ജീവനക്കാരിക്ക് നോട്ടീസ്

ജഡ്ജിയുടെ അടിവസ്ത്രങ്ങള്‍ അലക്കാത്തതിനാല്‍ ദലിത് ജീവനക്കരിക്ക് നോട്ടീസ്

ചെന്നൈ, കോടതി, സോഷ്യല്‍ മീഡിയ, മധുര chennai, court, social media, mathura
ചെന്നൈ| Sajith| Last Modified വെള്ളി, 4 മാര്‍ച്ച് 2016 (13:38 IST)
അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് ഈറോഡിലെ ഒരു കീഴ്ക്കോടതി ജഡ്ജി നാല്പത്തിയേഴുകാരിയും ദലിത് വിഭാഗക്കാരിയുമായ കോടതി ജീവനക്കാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ജഡ്ജിയുടെ ഈ നടപടി വന്‍ വിവാദമായി.

അലക്കാന്‍ നല്‍കിയ വസ്ത്രങ്ങളില്‍ യുവതി അടിവസ്ത്രങ്ങള്‍ മാത്രം അലക്കാതെ തിരിച്ചുനല്‍കിയിരുന്നു. ഇത്തരം ഒരു നീക്കത്തിനു എന്തു വിശദീകരണമാണ് നല്‍കാനുള്ളതെന്നു ചോദിച്ച് ജഡ്ജി ഡി സെല്‍വനാണ് മെമ്മോ നല്‍കിയത്. ഈ കാര്യത്തില്‍ തനിക്കും തന്‍റെ ഭാര്യയ്ക്കും ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടാന്‍ തയാറാകണമെന്നും ജഡ്ജിയുടെ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതേതുടര്‍ന്ന് ജീവനക്കാരി എസ്
വാസന്തി
മാപ്പപേക്ഷിച്ചുകൊണ്ട് ജഡ്ജിക്കു മറുപടി നല്‍കി. ഇനിമുതല്‍ താന്‍ ജോലിയില്‍ വീഴ്ച വരുത്തില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഉന്നയിക്കില്ലെന്നും പറഞ്ഞ അവര്‍ തനിക്കെതിരെ നടപടിയെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

സംഭവം വിവാദമായതോടെ തമിഴ്നാട്ടിലെ ജുഡീഷ്യല്‍ എംപ്ളോയി അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പത്താം ക്ളാസ് പാസായ വാസന്തി കഴിഞ്ഞ ഒമ്പതു വര്‍ഷമായി കോടതി ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അസുഖം ബാധിച്ച ഭര്‍ത്താവും രണ്ടുപെണ്‍മക്കളും അടക്കമുള്ള കുടുംബത്തിന്‍റെ നിത്യചെലവുകള്‍ നടത്തിക്കൊണ്ട് പോവുന്നത്.

മധുരയിലെ ജില്ലാ കോടതിയില്‍ ഓഫീസ് അസിസ്റ്റന്‍റ് ആയ യുവതിയെ ജഡ്ജിയുടെ വീട് തൂത്തുവാരാനും വൃത്തിയാക്കാനും നിയോഗിക്കാറുണ്ടെന്ന സംഭവം നേരത്തെ ‘ദ ഹിന്ദു’ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇത് പുതുമയല്ലെന്നും ഇതിനു മുമ്പും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജഡ്ജിയുടെ വീട്ടില്‍ രാവിലെ ആറു മണിക്ക് റിപോര്‍ട്ട് ചെയ്യണമെന്നും വെച്ചു വിളമ്പല്‍ അടക്കം എല്ലാ ജോലികളും ചെയ്തിട്ട് വൈകിട്ട് എട്ടു മണിക്കു ശേഷം മാത്രമെ വീട്ടിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളുവെന്നും യുവതി വെളിപ്പെടുത്തി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ ആഴ്ചയവധിക്കും കാഷ്വല്‍ ലീവിലും സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ക്കും അര്‍ഹതയുണ്ടെങ്കിലും അവയൊക്കെ ചോദിക്കാന്‍ തനിക്ക് ഭയമാണെന്നും യുവതി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :