ജാർഖണ്ഡിൽ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം,മാധ്യമങ്ങൾ മൗനം പാലിച്ചുവെന്ന് രാഹുൽ ഗാന്ധി

അഭിറാം മനോഹർ| Last Modified വ്യാഴം, 21 നവം‌ബര്‍ 2019 (11:06 IST)
ജാർഖണ്ഡിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ് ചുമത്തിയതായി രാഹുൽഗാന്ധി. 11200 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ ആദിവാസി സംഘടന ജാർഖണ്ഡ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.

ആദിവാസികളുടെ നേത്രുത്വത്തിൽ 2017ൽ നടന്ന പതൽഗഡി പ്രക്ഷോഭത്തിൽ പങ്കുചേർന്ന പ്രവർത്തകർക്കെതിരെയാണ് ഗവൺമെൻറ് കേസ് ചുമത്തിയത്. ആദിവാസികളുടെ നേത്രുത്വത്തിൽ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി പ്രദേശങ്ങൾക്ക് അനുവദിക്കപ്പെട്ട പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾ ഖൂംടി ജില്ലയിലെ ഗ്രാമങ്ങളിൽ കല്ലിൽ കൊത്തി സ്ഥാപിച്ചതായിരുന്നു പതൽഗഡി പ്രക്ഷോഭം.

ഇതിനേതുടർന്നാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ പേര് വ്യക്തമാക്കാതെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പാണ് ആദിവാസി സംഘടനയായ ആദിവാസി ന്യായ് മഞ്ച് വിഷയത്തിൽ റിട്ട് ഹർജി നൽകിയത്.

എന്നാൽ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹകേസ് ചുമത്തിയിട്ട് പോലും പ്രാദേശികവും ദേശീയവുമായ മാധ്യമങ്ങൾ മൗനം പാലിക്കുകയാണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി കുറ്റപെടുത്തി. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞും ഈ സംഭവത്തിന്റെ പേരിൽ പ്രതികരണങ്ങൾ ഉണ്ടാകാത്തത് ആശങ്കാജനകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :