ഇന്നലെ വരെ ടി വി അനുപമ, ഒറ്റ ദിവസം കൊണ്ട് അനുപമ ക്ലിൻ‌സൺ ജോസഫ് ആക്കി ബിജെപി

കളക്ടറുടെ മതത്തെ വരെ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രചരണം.

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (11:42 IST)
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിച്ച ടിവി അനുപമക്കെതിരെ സംഘപരിവാര്‍ വര്‍ഗീയ പ്രചരണം. തൃശ്ശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിനാണ് ജില്ലാ വരണാധികാരിയുടെ ചുമതലയുള്ള ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്.

ഇതിനെ തുടര്‍ന്നാണ് ടിവി അനുപമയുടെ ഭര്‍ത്താവിന്റെ പേരും ചേര്‍ത്ത് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചരണം ആരംഭിച്ചത്. കളക്ടറുടെ മതത്തെ വരെ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രചരണം.നിരവധി സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് ടി അനുപമയെ അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പേര് മാറ്റി പോസ്റ്റ് ഇടുന്നത്.

അതേ സമയം സംഭവത്തില്‍ ബിജെപി ഉന്നയിക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടിവി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്നും അനുപമ പറഞ്ഞു.സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ പറഞ്ഞു. സുരേഷ് ഗോപിയ്ക്കെതിരെ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കളക്ടര്‍ക്ക് സ്വതന്ത്രമായി നടപടി എടുക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുളളത്. റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാം.ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നാല്‍ അയ്യപ്പന്റെ പേര് ഉപയോഗിച്ച് കൊണ്ട് തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ പാടില്ല അത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.

പെരുമാറ്റച്ചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ല. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചത് കൊണ്ടാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത് ദെവത്തിന്റെ പേര് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് എന്തിനെന്നും ടീക്കാറാം മീണ ചോദിച്ചു. സഹോദരനെന്ന് അവരുടെ വ്യാഖ്യാനമാണെന്നും സുരേഷ് ഗോപിയ്ക്ക് അപ്പീല്‍ നല്‍കാം എന്നും അദ്ദേഹം വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :