നിറം മാറാത്ത കോൺഗ്രസ് കോട്ട- വയനാട്

ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നേണ്ണവും സംവരണം. ഇങ്ങനെ ധാരാളം പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്.

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (17:05 IST)
ഒരിക്കലും തങ്ങളെ വിട്ടുകളയില്ല എന്ന് കോൺഗ്രസിനു ഉറപ്പുള്ള മണ്ഡലമാണ് വയനാട്. ആ ഉറപ്പിന്റെ ബലത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രണ്ടാം മണ്ഡലമായി അമേഠി തെരഞ്ഞെടുത്തിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നതോടു കൂടെ ദക്ഷിണേന്ത്യ മുഴുവൻ സ്വാധീനം ചെലുത്താം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തമിഴ്നാട്ടിലെ നീലഗിരി, തേനി പ്രദേശങ്ങളും കർണ്ണാടകയിലെ ചാമരാജ് നഗറുമായും അടുത്തു കിടക്കുന്ന പ്രദേശമാണ് വയനാട്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം, ഏറ്റവു കുറവ് വോട്ടർമാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നേണ്ണവും സംവരണം. ഇങ്ങനെ ധാരാളം പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്.

വയനാട് മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. 2009 ല്‍ 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2014ല്‍ അത് 20,870 ആയി ചുരുങ്ങി. വയനാട് -മലപ്പുറം -കോഴിക്കോട് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലം. വയനാട്ടിലെ കൽപ്പറ്റയും മാനന്തവാടിയും ബത്തേരിയും മലപ്പുറത്തെ നിലമ്പൂരും ഏറനാടും വണ്ടൂരും കോഴിക്കോട്ടെ തിരുവമ്പാടിയും ചേര്‍ന്നാല്‍ വയനാട് ലോക്സഭാ മണ്ഡലം. നാളിത് വരെ കണ്ടത് രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍. രണ്ടിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം.

13,25,788 വോട്ടര്‍മാരുള്ള വയനാട് കോൺഗ്രസിന് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ്.2009ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ 4,10,703 വോട്ട് നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എം.ഐ ഷാനവാസ് ലോകസഭയിലെത്തി. സി.പി.ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2,57,264 വോട്ടുകള്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കരുത്തുകാട്ടി. മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണനും കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാറും തിരുവമ്പാടിയില്‍ സി.മോയിന്‍കുട്ടിയും പി.കെ ബഷീറും ആര്യാടന്‍ മുഹമ്മദും എ.പി അനില്‍കുമാറും നിയമസഭയിലെത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആധിപത്യമായിരുന്നു മണ്ഡലത്തില്‍ കണ്ടത്. രണ്ടാം മൂഴത്തില്‍ 3,77,035 വോട്ടുകള്‍ നേടി ഷാനവാസ് വെന്നിക്കൊടി പാറിച്ചു. ഇഞ്ചോടിഞ്ച് മത്സരം നടന്ന തെരെഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐയുടെ സത്യന്‍ മൊകേരി നേടിയത് 3,56,165 വോട്ടുകള്‍. ഭൂരിപക്ഷം 20,870 ആയി ചുരുങ്ങി.

2016ല്‍ കാര്യങ്ങള്‍ അല്‍പം മാറി മറിഞ്ഞു. 7 മണ്ഡലങ്ങളില്‍ 4 എണ്ണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. മാനന്തവാടിയില്‍ ഒ.ആര്‍ കേളുവും കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രനും തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസും നിലമ്പൂരില്‍ പി.വി അന്‍വറും നിയമസഭയിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ മേല്‍ക്കൈ എല്‍.ഡി.എഫിനാണെങ്കിലും കഴിഞ്ഞ രണ്ട് ലോക്സഭ തെരെഞ്ഞെടുപ്പുകളില്‍ 7 നിയോജക മണ്ഡലങ്ങളിലും എം.ഐ ഷാനവാസ് നേടിയ വോട്ട് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കമെങ്കിലും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് വയനാട് മണ്ഡലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :