എ കെ ജെ അയ്യർ|
Last Modified ഞായര്‍, 16 ഫെബ്രുവരി 2025 (15:13 IST)
മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ തട്ടിപ്പുനടത്തി ബാങ്ക് ജീവനക്കാരന്റെ 52 ലക്ഷം രൂപാ നഷ്ടപ്പെട്ട കേസില്‍ മലപ്പുറം പോലീസ് പ്രതിയെ പിടികൂടി. മലപ്പുറം സൈബര്‍ ക്രൈം പോലീസ് ആന്ധ്രാപ്രദേശിലെ രാജമുണ്‍ട്രിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആമസോണ്‍ പ്രമോഷന്‍ വകുപ്പില്‍ നിന്നാണെന്ന് ധരിപ്പിച്ച് മലപ്പുറം സ്വദേശിയായ സഹകരണ ബാങ്ക് ജീവനക്കാരനെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പ്രതിമാസം നല്ലൊരു തുക ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതിയായ രാജമുണ്‍ട്രി സ്വദേശി പെഡ് റെഡ്ഡി ഗംഗരാജു എന്ന 33 കാരന്‍ 52 ലക്ഷം രൂപാ തട്ടിയെടുത്തത്.
വാട്ട്‌സാപ്പ് നമ്പരിലൂടെ ബന്ധപ്പെട്ട ശേഷം ലിങ്കിലൂടെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്ത ശേഷം വിവിധ ഓണ്‍ലൈന്‍ റിവ്യൂ പോലുള്ള ടാസ്‌ക് കള്‍ ദിവസേന ചെയ്യുമ്പോള്‍ 30 മുതല്‍ 45% വരെ കമ്മീഷന്‍ ലഭിക്കുമെന്നു വിശ്വസിപ്പിച്ചു തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. പണവും ലാഭവിഹിതവും ലഭിക്കുന്നില്ല എന്നു കണ്ടതോടെയാണ് തട്ടിപ്പ് ആണെന്ന് ബോധ്യപ്പെട്ട് സൈബര്‍ ക്രൈം പേര്‍ട്ടലില്‍ പരാതിപ്പെട്ടത്. സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളായ ഗംഗരാജു വിനെ അറസ്റ്റ് ചെയ്തത്.