പത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചാൽ ലാർജ് ക്ലസ്റ്റർ, അഞ്ച് ക്ലസ്റ്റർ ഉണ്ടെങ്കിൽ സ്ഥാപനമടയ്ക്കണം

അഭിറാം മനോഹർ| Last Modified വെള്ളി, 21 ജനുവരി 2022 (14:21 IST)
കൊവിഡ് വ്യാപനത്തിൽ ആശകയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.പനി ലക്ഷണവുമുള്ളവര്‍ ഓഫീസുകളില്‍ പോകുകയോ, കോളേജുകളില്‍ പോകുകയോ, കുട്ടികള്‍ സ്കൂളില്‍ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളാണെങ്കില്‍ വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് വയസിന് മുകളിലുള്ളവരെല്ലാം മാസ്‌ക് വെയ്ക്കാൻ ശ്രദ്ധിക്കുക. 5 വയസിന് താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടെന്നാണ് പുതിയ മാർഗനിർദേശം. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റര്‍ മാനേജ്മെന്‍റ് ഗൈഡ് ലൈന്‍ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം.

പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്റര്‍ ആകും. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളില്‍ അധികമുണ്ടായാൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.

സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്‍റിലേറ്റഡ് സ്പെയ്സസ് ഉണ്ടെന്ന കാര്യം ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളിൽ മാസ്‌ക് കൃത്യമായി ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :