പ്രശസ്ത നടി കല്പന അന്തരിച്ചു

ഹൈദരാബാദ്| JOYS JOY| Last Updated: തിങ്കള്‍, 25 ജനുവരി 2016 (09:53 IST)
പ്രശസ്തനടി അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. 51 വയസ്സ് ആയിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വൈകുന്നേരത്തോടെ കേരളത്തില്‍ എത്തിക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ആയിരുന്നു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കല്പന ഹൈദരാബാദില്‍ എത്തിയത്. മുന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്പന ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയ്ക്ക് ആയിരുന്നു ദേശീയ പുരസ്കാരം നേടിയത്.

നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയും സഹോദരിമാരാണ്. പോക്കുവെയില്‍, സ്‌പിരിറ്റ്, മഞ്ഞ്, പഞ്ചവടിപ്പാലം, ചിന്നവീട്, സതി ലീലാവതി എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍. ചാര്‍ലി ആണ് റിലീസ് ആയ അവസാന ചിത്രം.

നാടകപ്രവര്‍ത്തകരായ വി പി നായരുടയും വിജയലക്ഷ്‌മിയുടെയും മകള്‍ ആയിരുന്നു കല്പന. സിനിമയോടെ ഒട്ടും താല്പര്യമില്ലാതെ സിനിമയില്‍ എത്തിയ കല്പന പിന്നീട് മലയാള ലോകത്തിന്റെ അവിഭാജ്യഘടമായി മാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :