'സ്‌ത്രീകൾ അല്ല, ഇവിടെ പ്രശ്‌നം കമ്മ്യൂണിസമാണ്': കഥയറിയാതെ ആട്ടമാടുന്ന വിശ്വാസികൾ!

'സ്‌ത്രീകൾ അല്ല, ഇവിടെ പ്രശ്‌നം കമ്മ്യൂണിസമാണ്': കഥയറിയാതെ ആട്ടമാടുന്ന വിശ്വാസികൾ!

കെ എസ് ഭാവന| Last Updated: തിങ്കള്‍, 19 നവം‌ബര്‍ 2018 (15:33 IST)
പ്രായഭേദമന്യേ സ്‌ത്രീകൾക്ക് ശബരിമലയിൽ കയറാമെന്ന സു‌പ്രീംകോടതി വിധി വന്നതിന് പിന്നാലെ കേരളത്തിൽ അരങ്ങേറുന്നത് തികച്ചും നാടകീയ സംഭവങ്ങളാണ്. കോടതി വിധി നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങിയ സർക്കാറും
വോട്ട് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രം സർക്കാറിനെതിരെ കളിക്കുന്ന മറ്റ് ചില പാർട്ടികളും.

സ്‌ത്രീകൾ ശബരിമലയിൽ കയറിയാൽ ശരിക്കും ആർക്കാണ് പ്രശ്‌നം? ഈ ചോദ്യം തന്നെയാണ് പലരെയും കുഴപ്പിച്ചത്. സംഘപരിവാറിന്റെ ശക്തി തെളിയിക്കാൻ മാത്രമായി 'വിശ്വാസികൾക്കൊപ്പം' എന്ന ഹാഷ് ടാഗോടെ ശബരിമലയിൽ നിലയുറപ്പിച്ച കള്ള ഭക്തന്മാർക്കാണോ പ്രശ്‌നം? അല്ലെങ്കിൽ തങ്ങൾ വിശ്വസിക്കുന്ന ആചാരങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നിൽക്കുന്ന വളരെ അപൂർവ്വം ചില ഭക്തർക്കോ?

ഇതിനെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. വായിൽ നിന്ന് അറിയാതെയോ അറിഞ്ഞോ വീഴുന്ന വാക്കുകൾകൊണ്ട് പണികിട്ടിയ നിരവധി ബിജെപി പ്രവർത്തകർ ഉണ്ട്. ഒരു ആവേശത്തിന്റെ പുറത്ത് എടുത്തുചാടി പരിസരം മറന്ന് മനസ്സിൽ ഒളിപ്പിച്ചുവെച്ച പല കാര്യങ്ങളും പുറത്തേക്ക് വിളിച്ചുപറയുന്നവർ.

അങ്ങനെയൊന്നാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്.

തങ്ങൾ സമരം ചെയ്യുന്നത് സ്‌ത്രീകൾ വരുന്നത് സംബന്ധിച്ചല്ലെന്നും കമ്മ്യൂണിസ്‌റ്റുകാർക്കെതിരെയാണെന്നുമുള്ള നിലപാട് അറിയിച്ചിരിക്കുകയാണ് ശ്രീധരൻ പിള്ള. 'കോടിക്കണക്കിന് ആളുകളുടെ ഒപ്പുകൾ ശേഖരിക്കാൻ ഞങ്ങൾ വീടുകൾ കയറിയിറങ്ങുന്നത് കമ്മ്യൂണിസ്റ്റുകാർക്കെതിരെ സമരം നയിക്കാനാണ്. അല്ലാതെ ശബരിമലയിൽ സ്ത്രീകൾ വരുന്നോ പോകുന്നോ എന്ന് നോക്കാനല്ല. സ്ത്രീകൾ വരുന്നതിൽ പ്രതിഷേധമുള്ള ഉണ്ടെങ്കിൽ അവർ അവരുടെ നടപടികൾ സ്വീകരിക്കട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ പ്രഖ്യാപിക്കും'- എന്നതാണ് ബിജെപിയുടെ വാദം.

അപ്പോൾ ഇത്രയും നാൾ രാപ്പകലില്ലാതെ സമരത്തിനിറങ്ങിയ വിശ്വാസികൾ ആരായി? അവർ അറിയാതെ അവർ ഇത്രയും നാൾ പ്രതിഷേധിച്ചത് കമ്മ്യൂണിസത്തിനെതിരെയാണോ? ശബരിമലയിൽ സ്‌ത്രീകൾ കയറിയാലും ഇല്ലെങ്കിലും ബിജെപി പ്രസ്ഥാനത്തിന് ഒന്നുമില്ല. ഇത്രയും നാൾ 'തങ്ങൾക്കൊപ്പം' എന്ന് മാത്രം പറഞ്ഞുനടന്ന ശ്രീധരൻപിള്ളയുടേയും കൂട്ടരുടേയും നിറം മാറിയത് ഇനിയും അവർ അറിഞ്ഞില്ലേ? ഇനിയും കഥയറിയാതെ ആട്ടമാടുകയാണോ വിശ്വാസികൾ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :