കല്യാണ വണ്ടി പോലീസുകാരന്റെ കാലില്‍ തട്ടി; വധൂവരന്മാരെ മൂന്ന് മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തി

ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരന്റെ കാലില്‍ വണ്ടി തട്ടിയതിന്റെ പേരിലാണ് നവ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തത്.

ഗുരുവായൂര്‍| priyanka| Last Modified വെള്ളി, 8 ജൂലൈ 2016 (16:03 IST)
ക്ഷേത്രത്തില്‍ നിന്നും താലികെട്ടു കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ട വധൂവരന്മാരെ മൂന്ന് മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയതായി പരാതി. ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരന്റെ കാലില്‍ വണ്ടി തട്ടിയതിന്റെ പേരിലാണ് നവ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയുടെയും തൃശ്ശൂര്‍ അമ്മാടം പള്ളിപ്പുറം കാരയില്‍ രാജിയുടെയും വിവാഹം. ഭക്ഷണം കഴിച്ച് രണ്ട് മണിയോടെ വിവാഹ സംഘം കാറില്‍ മടങ്ങി. ഡ്രൈവര്‍ക്ക് പെട്ടെന്ന് തിരിച്ച് പോകേണ്ടി വന്നതിനാല്‍ വരന്‍ തന്നെയായിരുന്നു സ്വന്തം കാര്‍ ഓടിച്ചത്. കിഴക്കേ നടയില്‍ വണ്‍വേ തെറ്റിച്ച കാര്‍ പോലീസ് തടഞ്ഞു. തിരികെ വരുമ്പോഴാണ് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നിബിന്‍ എന്ന പോലീസുകാരന്റെ കാലില്‍ കാര്‍ തട്ടിയത്. ഇതേ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും വരനെയും വധുവിനെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.

പെറ്റി കേസെടുത്ത് വിട്ടയയ്ക്കുന്നതിന് പകരം വധൂവരന്മാരും ബന്ധുക്കളും അപേക്ഷിച്ചിട്ടും മൂന്ന് മണിക്കൂറിലധികം പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ കൃത്യ നിര്‍വ്വഹണത്തില്‍ തടസ്സമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ബന്ധുക്കളുടെ ആള്‍ ജാമ്യത്തില്‍ വൈകിട്ട് 4.30 ഓടെ വിട്ടയച്ചു. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി. വരന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് അശ്രദ്ധമായാണ് കാറോടിച്ചിരുന്നതെന്നും പോലീസുകാരന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :