സമൂഹമാധ്യമങ്ങൾ പൗരന്റെ മൗലികാവകാശം മാനിക്കണം, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടാനാവില്ലെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (18:03 IST)
സമൂഹമാധ്യമങ്ങൾക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ അക്കൗണ്ടുകള്‍ ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യാനാകില്ലെന്ന് കേന്ദ്രസർക്കാർ. പൗരന്റെ മൗലിക അവകാശങ്ങള്‍ മാനിക്കണമെന്നും കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

സമൂഹമാധ്യമ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്‌തതിനെതിരെ ട്വിറ്ററിനെതിരെ രണ്ട് പേർ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.നിയമ വിരുദ്ധമായ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ നീക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് അധികാരം ഉണ്ട്. ഒരു വ്യക്തി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് നിരന്തരം നിയമവിരുദ്ധ പോസ്റ്റുകളാണ് ഇടുന്നതെങ്കില്‍ ആ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാവുന്നതാണ്. എന്നാൽ മുൻകൂർ നോട്ടീസ് നൽകിയ ശേഷമാകണം സസ്‌പെൻഷൻ എന്നാണ് സത്യവാങ്‌മൂലത്തിൽ പറയുന്നത്.

ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മൗലിക അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ തങ്ങള്‍ക്ക് ഭരണഘടനപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സാമൂഹികവും സാങ്കേതികവുമായ പുരോഗതി കാരണം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :