അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (20:27 IST)
ഓരോ തവണയും ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ പുതിയ താരോദയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാകാരുണ്ട്. സഞ്ജു സാംസണ്‍ മുതല്‍ യശ്വസി ജയ്‌സ്വാള്‍,റിങ്കു സിംഗ്, റിയാന്‍ പരാഗ് തുടങ്ങിയ താരങ്ങളെല്ലാവരും തന്നെ ഉയര്‍ന്ന് വന്നത് ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ടായിരുന്നു. അതിനാല്‍ തന്നെ ഇക്കുറി ഐപിഎല്‍ സീസണിലും ഏറെ പ്രതീക്ഷകളുള്ള യുവതാരങ്ങളുണ്ട്. അതില്‍ ഒരു പേരാണ് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയ യുവ ഓള്‍റൗണ്ടറായ സൂര്യാന്‍ശ് ഷെഡ്‌ജെ.
2024-25 സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലിലെ പ്രകടനമാണ് സൂര്യന്‍ശിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. മധ്യപ്രദേശിനെതിരായ 175 റണ്‍സിന്റെ ടാര്‍ഗെറ്റ് പിന്തുടരുമ്പോള്‍, മുംബൈ 129-5 എന്ന നിലയില്‍ പതറിയപ്പോള്‍ 15 പന്തുകളില്‍ നിന്നും 36 റണ്‍സുമായി താരം തിളങ്ങിയിരുന്നു. അതേ മത്സരത്തില്‍ തന്നെ വെങ്കടേഷ് അയ്യരുടെ വിക്കറ്റും സ്വന്തമാക്കാന്‍ താരത്തിനായി. തന്റെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ 252 സ്‌ട്രൈക്ക് റേറ്റില്‍ 131 റണ്‍സും 8 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 7 മത്സരങ്ങളില്‍ നിന്നും 50.50 ശരാശരിയില്‍ 404 റണ്‍സ് താരം നേടിയിട്ടുണ്ട്. 9 ടി20 മത്സരങ്ങളില്‍ 43.66 ശരാശരിയില്‍ 131 റണ്‍സാണ് താരം നേടിയിട്ടുള്ളത്.