ചൊവ്വയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഇൻസൈറ്റ് പറന്നിറങ്ങി

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (07:33 IST)
കേപ് കാനവൽ: ചൊവ്വയുടെ രഹസ്യങ്ങളറിയാനുള്ള അമേരിക്കയുടെ പദ്ധതിക്ക് വിജയം. നസയുടെ ചൊവ്വാ പര്യവേഷക്ക പേടകം ഇൻ‌സൈറ്റ് ലാൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ആറുമാസംകൊണ്ട് 54.8 കോടി കിലോമീറ്റർ താണ്ടിയാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ പേടകം ചൊവ്വയിലിറങ്ങിയത്.

ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇൻസൈറ്റിന്റെ ലക്ഷ്യം. ചൊവ്വയിലെ മധ്യരേഖാ പ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇൻസൈറ്റ് ലാൻഡർ ഇറങ്ങിയിരിക്കുന്നത്. ഭൂകമ്പത്തിന് സമാനമായ പ്രതിഭാസങ്ങൾ ചൊവ്വയുടെ ഉപരിതലത്തിൽ ഉണ്ടോ എന്ന് പഠിക്കുന്നതിനായി പ്രത്യേക സംവിധാനം ഇൻസൈറ്റ് ലാൻഡറിൽ ഒരുക്കിയിട്ടുണ്ട്.

ചൊവ്വയുടെ ഉപരിതലത്തിന്റെ സ്വഭാവം കൂടുതൽ അറിയുന്നതിന് അഞ്ച് മീറ്റ വരെ കുഴിക്കാവുന്ന ജർമ്മൻ സാങ്കേതികവിദ്യയിലുള്ള ഡ്രില്ലും പേടകത്തിലുണ്ട്. മെയ്‌ 5ന് കലിഫോര്‍ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ്
ഇൻസൈറ്റ് ഭൂമിയിൽനിന്നും പ്രയാണം ആരംഭിച്ചത്. 2020ഓടെ ചൊവ്വയിൽ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇൻസൈറ്റിനെ ശാസ്ത്രലോകം കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :