പാർവതിയെ ചേർത്തു പിടിച്ചു, മോഹൻലാലിനെ കരുതലോടെ നോക്കി, വസന്തകുമാറിന്റെ കുടുംബത്തിന് ആശ്വാസമായി; ഇതാണ് മമ്മൂട്ടി, ആരും ഇഷ്ടപെട്ട് പോകുന്ന മമ്മൂക്ക!

മമ്മൂട്ടിയെ പോലെ മമ്മൂട്ടി മാത്രം, ഇങ്ങനെയൊക്കെ ചെയ്താൽ ആരും ഇഷ്ടപ്പെട്ട് പോകും മമ്മൂക്ക!

Last Updated: ബുധന്‍, 20 ഫെബ്രുവരി 2019 (11:58 IST)
മമ്മൂട്ടി എന്ന അതുല്യ പ്രതിഭ മലയാള സിനിമയിലെ താരരാജാവ് എന്ന സിംഹാസനത്തിൽ കയറി ഇരുന്നിട്ട് നാല് പതിറ്റാണ്ട് ആകുന്നു. നടനെന്നതിൽ ഉപരി സാമൂഹിക വ്യവ്സ്ഥിതികളിൽ അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള താരം തന്നെയാണ് അദ്ദേഹം. മമ്മൂട്ടിയെപ്പോലെ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സന്ദീപ് ദാസ് എഴുതിയ പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:

മമ്മൂട്ടി എന്ന അതുല്യപ്രതിഭ ഒരുപാട് വർഷങ്ങളായി നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയെപ്പോലെ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്ന ധീരജവാന്റെ ഭവനം മമ്മൂട്ടി സന്ദർശിച്ചു എന്ന വാർത്ത വായിച്ചപ്പോൾ ആ തോന്നൽ ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുന്നു.

പ്രധാനപ്പെട്ട പല ചടങ്ങുകളും സന്ദർശനങ്ങളും സിനിമാക്കാർ ഒഴിവാക്കാറുണ്ട്. പ്രത്യേകിച്ചും
സൂപ്പർതാരങ്ങൾ. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള നെട്ടോട്ടമാണ് അവരുടെ ജീവിതം. കുറച്ചു സമയം മാറ്റിവെയ്ക്കാൻ നന്നേ പ്രയാസം. പക്ഷേ മനുഷ്യത്വം പ്രകടിപ്പിക്കേണ്ട ഒരു സന്ദർഭം വന്നുചേർന്നപ്പോൾ തിരക്കുകൾ നിറഞ്ഞ സ്വന്തം ജീവിതം മമ്മൂട്ടിയ്ക്കൊരു തടസ്സമായില്ല !

വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദർശിച്ച രീതിയാണ് ഏറ്റവും ശ്രദ്ധേയം. ആ വിവരം അദ്ദേഹം പരമാവധി രഹസ്യമാക്കി വെച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും ആ സമയത്ത് സ്ഥലത്തുണ്ടായില്ല. സന്ദർശനവുമായി ബന്ധപ്പെട്ട് ആകെ പുറത്തുവന്നത് ഒന്നോ രണ്ടോ ചിത്രങ്ങളും ഒരു ചെറിയ വീഡിയോയും മാത്രം(ഒരു വമ്പൻ താരം ഒരു സ്ഥലത്ത് വന്നുപോകുമ്പോൾ അത്രയെങ്കിലും തെളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികം).

വേണമെങ്കിൽ എല്ലാ മാദ്ധ്യമങ്ങളെയും അറിയിച്ച് ആ സന്ദർശനം ഒരു മഹാസംഭവമാക്കി മാറ്റാമായിരുന്നു. അത്യാകർഷകമായ ധാരാളം ഫോട്ടോകൾ എടുപ്പിക്കാമായിരുന്നു. ആ ചിത്രങ്ങൾ എല്ലാക്കാലത്തും ആഘോഷിക്കപ്പെടുമായിരുന്നു. പക്ഷേ മമ്മൂട്ടി അതിനൊന്നും തുനിഞ്ഞില്ല എന്നതിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ ഔന്നത്യം വ്യക്തമല്ലേ?

മമ്മൂട്ടി വസന്തകുമാറിന്റ്വ് ഭാര്യയോടും മക്കളോടും സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. (വസന്തകുമാറിന്റെ ബന്ധുക്കൾ ആരെങ്കിലും മൊബൈലിൽ ഷൂട്ട് ചെയ്തതാവാം). അമിതമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ, തീർത്തും സാധാരണമായി സ്നേഹത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയേയാണ് അതിൽ കണ്ടത്. ഒരു മരണവീട്ടിൽ കൈക്കൊള്ളേണ്ടത് അതുപോലൊരു സമീപനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവരും കരഞ്ഞാൽ മരിച്ചയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖം വർദ്ധിക്കുകയേയുള്ളൂ.

ഇതാണ് മമ്മൂട്ടി !ഇതുപോലൊയൊക്കെ പെരുമാറിയാൽ ആരായാലും ഇഷ്ടപ്പെട്ടുപോവും.

'യാത്ര' എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷ ചടങ്ങിലും മമ്മൂട്ടി മരണമടഞ്ഞ ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പൊതുവെ ദന്തഗോപുരവാസികളാണ് സിനിമാതാരങ്ങൾ. പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നതൊക്കെ കുറവായിരിക്കും. അക്കൂട്ടത്തിൽ വ്യത്യസ്തനാണ് മമ്മൂട്ടി.

മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം എന്ന് പറഞ്ഞത് സംവിധായകൻ ഷാജി കൈലാസാണ്. കാരണം സമൂഹത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചുപോലും അദ്ദേഹം ബോധവാനായിരിക്കും.

ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തിയിരുന്നു. പരസ്പരം സ്നേഹിച്ച് ജീവിക്കേണ്ട കാലമാണ് ഇത് എന്നാണ് അദ്ദേഹം ആ വേദിയിൽ പ്രസംഗിച്ചത്.

മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെക്കുറിച്ച് ഈയിടെ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിരുന്നു.''പണ്ട് ഞാൻ ന്റെ വീട്ടിൽ വന്നാൽ അത് സൗഹൃദം. ഇന്ന് വന്നാൽ അത് മതസൗഹാർദ്ദം. അല്ലേടാ!? " എന്ന് മമ്മൂട്ടി ചോദിച്ചുവെത്രേ.

കേരളീയസമൂഹത്തിന്റെ സ്പന്ദനങ്ങൾ മമ്മൂട്ടി വ്യക്തമായി തിരിച്ചറിയുന്നു എന്ന കാര്യമാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. മതമേതായാലും തീവ്രവാദികൾക്ക് കുറവൊന്നുമില്ല. സോഷ്യൽ മീഡിയയിലൂടെ അവർ വിഷം തുപ്പുന്നു. കാവി മുണ്ടുടുത്ത ഒരുവൻ വെള്ളതൊപ്പി ധരിച്ച ഒരാളോടൊപ്പം അറിയാതെ ഇരുന്നുപോയാൽ അതിന്റെ ഫോട്ടോയെടുത്ത് വലിയ സംഭവമായി പ്രചരിപ്പിക്കുന്ന കാലമാണിത്. മനുഷ്യർ കുറഞ്ഞുവരുന്നു. എല്ലാവരും ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ആകുന്നു.

ഈ കെട്ടകാലത്തെക്കുറിച്ചോർത്ത് മമ്മൂട്ടി ദുഃഖിക്കുന്നുണ്ട് എന്നത് തീർച്ച. അതിനെ തന്നാലാവുംവിധം ചെറുക്കാനുള്ള ശ്രമങ്ങളാണ് നാം കാണുന്നത്.

'പുലിമുരുകൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ വൈശാഖിനോട് മമ്മൂട്ടി പറഞ്ഞു- ''ഫൈറ്റ് എന്നുകേട്ടാൽ അവന്(മോഹൻലാൽ) വലിയ ആവേശമാണ്. നീ സൂക്ഷിച്ച് ചെയ്യിക്കണം....''

മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ആരോഗ്യപരമായ മത്സരങ്ങൾ എല്ലാക്കാലത്തുമുണ്ട്. ആരാധകർ പരസ്പരം കൊലവിളി നടത്താറുമുണ്ട്. എന്നാൽ അപരനെ നശിപ്പിച്ച് മുന്നേറണം എന്ന ആഗ്രഹം മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഇല്ല എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.

പാർവ്വതി എന്ന അഭിനേത്രിയ്ക്ക് അവസരങ്ങൾ കുറഞ്ഞത് മമ്മൂട്ടിയെ വിമർശിച്ചതുകൊണ്ടാണെന്ന് പറയപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ സിനിമാക്കാർക്കേ സാധിക്കൂ. ഒരാളോട് വിരോധം തോന്നിയാൽ അയാളുടെ മുഖത്തുപോലും നോക്കാൻ മടിക്കുന്ന മനുഷ്യരെയാണ് സാധാരണ സിനിമയിൽ കണ്ടിട്ടുള്ളത്. പക്ഷേ പൊതുവേദിയിൽ വെച്ച് പാർവ്വതിയെ ചേർത്തുപിടിക്കാനും അവാർഡ് നൽകാനും അവരെ കൂവരുത് എന്ന് പറയാനും മമ്മൂട്ടി മടിച്ചിട്ടില്ല !

മമ്മൂട്ടി നിരാശപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ആ വലിയ നടൻ മോശം സിനിമകൾക്ക് തലവെച്ചുകൊടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. വി­യോജിപ്പുതോന്നിയ നിലപാടുകളും അദ്ദേഹം എടുത്തിട്ടുണ്ട്. പക്ഷേ മനുഷ്യരാവുമ്പോൾ കുറ്റങ്ങളും കുറവുകളും സാധാരണമാണല്ലോ. അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം.

'യാത്ര' എന്ന സിനിമയുടെ ആദ്യ സീൻ ചിത്രീകരിക്കുമ്പോൾ താൻ വല്ലാതെ ഭയപ്പെട്ടിരുന്നു എന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യത്തിന് ആ രംഗം സിനിമയിൽ ഉൾപ്പെടുത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു !

വളരെ അനായാസമായിട്ടാണ് 'യാത്ര' അഭിനയിച്ചുതീർത്തത് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെങ്കിൽ ആരെങ്കിലും അവിശ്വസിക്കുമായിരുന്നോ? അവിടെയും അദ്ദേഹം സത്യസന്ധനായി ! ഇത്രയേറെ അനുഭവസമ്പത്തുണ്ടായിട്ടും ഒരു പുതുമുഖനടന്റെ ആവേശമാണ് മമ്മൂട്ടിയ്ക്ക് സിനിമയോട്. നല്ല സംവിധായകരോടൊപ്പം പ്രവർത്തിച്ചാൽ മമ്മൂട്ടി ഇനിയും വിസ്മയിപ്പിക്കും എന്നതിന്റെ തെളിവുകളാണ് യാത്രയും പേരൻപും. തരം കിട്ടുമ്പോഴെല്ലാം മമ്മൂട്ടിയെ പരിഹസിച്ചിരുന്ന രാംഗോപാൽ വർമ്മയ്ക്കുവരെ അഭിനന്ദനം ചൊരിയേണ്ടി വന്നില്ലേ?

എന്റെ ഇഷ്ടനടൻ മോഹൻലാലാണ്. പക്ഷേ മമ്മൂട്ടിയുടെ വിഖ്യാതമായ പല സിനിമകളുടെയും ഡി.വി.ഡികൾ എന്റെ വീട്ടിലുണ്ട്. ഒരു വടക്കൻ വീരഗാഥ, അമരം, കൗരവർ, ന്യൂഡെൽഹി, ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകൾ പല തവണ കണ്ടിട്ടുണ്ട്. ഓരോ കാഴ്ച്ചയിലും പുതിയതെന്തെങ്കിലും കണ്ടുകിട്ടാറുമുണ്ട്.­ സൂക്ഷ്മാഭിനയം കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി....!

മമ്മൂട്ടി എന്ന നടനെയും വ്യക്തിയേയും നമുക്ക് വേണം. ഇനിയും ഒരുപാട് കാലം...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :