ഡ്രസിംഗ് റൂമിലേക്ക് കൂട്ടയോട്ടം; ഇതാണോ ലോകകപ്പടിക്കാന്‍ പോയ ഇന്ത്യന്‍ ടീം ?, ബാറ്റിംഗ് നിര ?

 new-zealand , World cup , kohli , dhoni , ലോകകപ്പ് , ധോണി , വിരാട് കോഹ്‌ലി , പാണ്ഡ്യ
ലണ്ടൻ| Last Updated: ബുധന്‍, 29 മെയ് 2019 (15:24 IST)
ഇതാണോ കിരീടം ചൂടാന്‍ പോയ ടീം എന്നാകും ന്യൂസിലന്‍ഡിനെതിരായ സന്നാഹ മൽസരം കണ്ട ഓരോ ആരാധകരും ചോദിക്കുക. യാതൊരു ഭയവും സമ്മര്‍ദ്ദവുമില്ലാതെ കളിക്കേണ്ട മത്സരത്തില്‍ ദയനീയമായിരുന്നു ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ്.

ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാനും ഇരട്ടസെഞ്ചുറികളുടെ തോഴനുമുള്ള ടീമാണ് കിവീസ് ബോളിംഗിന് മുന്നില്‍ കളി മറന്നത്. ഓപ്പണിംഗ് മുതല്‍ തലവേദനയായ നാലാം നമ്പര്‍വരെ ചീട്ട് കൊട്ടാരം പോലെ വീണു. വാലറ്റത്ത് ഹാര്‍ദ്ദിക് പൊരുതാന്‍ ശ്രമിച്ചപ്പോള്‍ ആരെങ്കിലും വിക്കറ്റ് കളയാതെ ക്രീസില്‍ തുടര്‍ന്നെങ്കില്‍ എന്ന് ആശിച്ചായിരുന്നു മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്‌തത്.

ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുത്തത് മുതല്‍ ഇന്ത്യക്ക് പിഴച്ചു. പന്തിന്റെ വേഗവും ഗതിയും മനസിലാക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കായില്ല. അപ്രതീക്ഷിത ബൌണ്‍സും സ്ലോ ബോളുകളും വിക്കറ്റ് തെറിപ്പിച്ചു. പന്തിന്റെ മൂവ്‌മെന്റ് തിരിച്ചറിയാനുള്ള ശ്രമം പോലുമുണ്ടായില്ല. അനാവശ്യ ഷോട്ട് കളിക്കുന്നതിന് പകരം ക്രീസില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമം പോലും ആരില്‍ നിന്നും കണ്ടില്ല.

രണ്ടാം ഓവറിൽത്തന്നെ രോഹിത് ശർമയുടെ (2) വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ പന്തില്‍ എൽബിയിൽ കുരുങ്ങിയാണ് ഹിറ്റ്‌മാന്‍ കൂടാരം കയറിയത്. ശിഖര്‍ ധവാന്‍ (2) കീപ്പർ ബ്ലണ്ടലിനു ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. കോളിൻ ഗ്രാൻഡ്ഹോമിന്റെ ആദ്യ ഓവറിലെ മൂന്നാം പന്ത് കോഹ്‌ലിയുടെ (18) കുറ്റി തെറിപ്പിച്ചു.

ഇതിനിടെ ഫോര്‍ അടിച്ച് തുടക്കം ഗംഭീരമാക്കിയ കെ എല്‍ രാഹുല്‍ ബോള്‍ട്ടിന്റെ പന്തില്‍ ബൗൾഡായി. ജയിംസ് നീഷാമിന്റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ (30) പുറത്തായത്. വന്നപാടെ ബൗണ്ടറിയടിച്ചു തുടക്കമിട്ട ദിനേഷ് കാർത്തിക്കിന് (4) അമിതാവേശം വിനയായി. മൂന്നാം പന്തിൽ നീഷാമിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമം പിഴച്ചു. ബൗണ്ടറിക്കരികെ ഇഷ് സോധി ക്യാച്ചെടുത്തു.

സൌത്തിയുടെ പന്തില്‍ നിഷാമിന് ക്യാച്ച് നല്‍കിയാണ് ധോണി പുറത്തായത്. വാലറ്റത്ത് ദിനേഷ് കാര്‍ത്തിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നെറ്റ്‌സിലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :