‘പൊന്നും വില’യുള്ള ആ കസേരയില്‍ ആര് ഇരിക്കും ?; ഇനിയാണ് ആ കലിപ്പന്‍ പോര്!

‘പൊന്നും വില’യുള്ള ആ കസേരയില്‍ ആര് ഇരിക്കും ?; ഇനിയാണ് ആ കലിപ്പന്‍ പോര്!

 ms dhoni , team india , cricket , Rishabh pant , Dinesh karthik , virat kohli , മഹേന്ദ്ര സിംഗ് ധോണി , സൌരവ് ഗാംഗുലി , ഋഷഭ് പന്ത് , ദിനേഷ് കാര്‍ത്തിക്ക് , ധോണി , ഇന്ത്യന്‍ ടീം
മുംബൈ| നവ്യാ വാസുദേവ്| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (15:44 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വര്‍ഷങ്ങളോളം തേടി കണ്ടെത്തിയ ‘മുത്താ’ണ് മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് മുന്നിലും പിന്നിലും ഭേദപ്പെട്ട പ്രകടനം നടത്തുവാന്‍ ശേഷിയുള്ള താരത്തെ അന്വേഷിക്കുമ്പോഴാണ് സൌരവ് ഗാംഗുലിയുടെ കണ്ണില്‍ ഈ ജാര്‍ഖണ്ഡുകാരന്റെ മുഖം പതിഞ്ഞത്.

ദാദയുടെ കണ്ടെത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍ കൂടിയായിരുന്നുവെന്നാ‍ണ് പിന്നീടുള്ള റെക്കോര്‍ഡുകള്‍ തെളിയിച്ചത്. രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയിലെത്തിച്ച് ധോണി വിലമതിക്കാനാവാത്ത താരമായി.

ക്യാപ്‌റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറി വിക്കറ്റിന് പിന്നിലേക്ക് മാത്രമായി ധോണി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സെലക്‍ടര്‍മാരുടെ നെഞ്ചില്‍ തീയായി. ധോണിക്ക് പകരക്കാരന്‍ വേണം, ആരെ കണ്ടെത്തും ?,
എവിടെ തുടങ്ങണം ഈ തിരച്ചില്‍ ?.

ഈ അന്വേഷണം ഏറെക്കുറെ അവസാനിച്ചു എന്നതിന്റെ സൂചനയാണ് ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദ് കഴിഞ്ഞ ദിവസം നല്‍കിയത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതിലൂടെയാണ് ധോണിയുടെ പകരക്കാരന്‍ ആരാണെന്നതില്‍ വ്യക്തത കൈവന്നത്. ഇതോടെ 2019 ലോകകപ്പില്‍ ധോണി കളിക്കുമെന്ന കാര്യത്തിലും ഉറപ്പായി.

“ ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന്. ആവശ്യം വന്നാല്‍ അദ്ദേഹം വിക്കറ്റിന് പിന്നില്‍ നില്‍ക്കേണ്ടി വരും. ലഭിക്കുന്ന അവസരങ്ങള്‍ മികവു മെച്ചപ്പെടുത്താനുള്ള വേദിയാകണം. ദിനേശ് കാര്‍ത്തിക്കിനും അവസരങ്ങള്‍ നല്‍കിയിരുന്നു. ഇരുവരിലും കേമന്‍ ആരെന്ന് ആവശ്യമായ സമയത്ത് തീരുമാനിക്കും” - എന്നുമാണ് പ്രസാദ് പറഞ്ഞത്.

കാര്‍ത്തിക്കിനും പന്തിനും അവസരമുണ്ടെങ്കിലും ലോകകപ്പ് വരെ ധോണിയാകും ഫസ്റ്റ് ചോയ്സ് കീപ്പർ എന്നതിൽ മാറ്റമില്ലെന്നും പ്രസാദ് തുറന്നു പറഞ്ഞു. ഇതോടെയാണ് പന്തിനും കാര്‍ത്തിക്കിനും മുന്നില്‍ ധോണിയുടെ കസേര വിലപിടിപ്പുള്ളതായത്. ഇരുവര്‍ക്കും തുല്ല്യ പരിഗണന നല്‍കി ധോണിയുടെ പകരക്കാരനെ വാര്‍ത്തെടുക്കുകയാണ് ടീമിന്റെ അന്തിമ ലക്ഷ്യം.

ലഭിച്ച അവസരവും പ്രായവും കണക്കിലെടുത്താല്‍ പന്തിനാകും രണ്ടാം സ്ഥാനക്കാരന്റെ റോള്‍ ലഭിക്കുക. ടെസ്റ്റിൽ 114, 92 എന്നിങ്ങനെ തുടർച്ചയായ രണ്ടു മികച്ച സ്‌കോറുകള്‍ നേടാന്‍ യുവതാരത്തിനായെങ്കിലും വിക്കറ്റിനും പിന്നില്‍ അത്ര കേമനല്ല. ടെസ്‌റ്റില്‍ കാര്‍ത്തിക്കിന് കൂടുതല്‍ അവസരം നല്‍കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നുവെങ്കിലും പന്ത് പുറത്തെടുക്കുന്ന മികവ് സെലക്‍ടര്‍മാര്‍ക്ക് തള്ളിക്കളയാന്‍ കഴിയുന്നില്ല. ഇതാണ് കാര്‍ത്തിക്കിനു തിരിച്ചടിയാകുന്നത്.

മികച്ച സ്‌കോറുകളോ ബാറ്റിംഗ് റെക്കോര്‍ഡുകളോ ധോണിയില്‍ നിന്ന് ടീം ഇന്ത്യ ആവശ്യപ്പെടുന്നില്ല. വിക്കറ്റിനു പിന്നിലെ മാസ്‌മരിക പ്രകടനം മാത്രമാണ് കോഹ്‌ലിപ്പട മഹിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. ഇക്കാര്യത്തില്‍ ലോക ക്രിക്കറ്റില്‍ പോലും ധോണിയോട് കിടപിടിക്കുന്നവരില്ല.

ബാറ്റ്‌സ്‌മാനായി ടീമിലെത്തിയ പന്ത് ധോണിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും സെലക്‍ടര്‍മാര്‍ വിശ്വസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ധോണിയുള്‍പ്പെട്ട ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി പന്തിനെ മികച്ച താരമാക്കി മാറ്റാനാണ് സെലക്‍ടര്‍മാരുടെ ആദ്യ ശ്രമം.

സീനിയര്‍ താരമാണെങ്കിലും ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാത്തതാണ് കാര്‍ത്തിക്കിനെ വലയ്‌ക്കുന്നത്. വിക്കറ്റിന് പിന്നിലും മുന്നിലും തിളങ്ങാന്‍ അദ്ദേഹത്തിനാവുന്നില്ല. മികച്ച സ്‌കോറുകള്‍ നേടാന്‍ കഴിയുന്നുമില്ല. എന്നാല്‍ ഏതു സാഹചര്യത്തിലും വെടിക്കെട്ട് പ്രകടനങ്ങളും ഷോട്ടുകളും പുറത്തെടുക്കാന്‍ കഴിയുന്നു എന്നതാണ് പന്തിനു ഗുണകരമാകുന്നത്. ഈ കഴിവ് ധോണിയുടെ കുറവ് നികത്താന്‍ സാധ്യമാകുമെന്നാണ് സെലക്‍ടര്‍മാര്‍ വിശ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :