15 വർഷങ്ങൾക്ക് മുൻപ് ശ്രീശാന്തമായുള്ള തർക്കം, അടി: ഇന്നും ആ സംഭവത്തിൽ ലജ്ജിക്കുന്നുവെന്ന് ഹർഭജൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 മെയ് 2023 (15:15 IST)
ഐപിഎല്ലിലെ കന്നി എഡീഷനിൽ വലിയ വിവാദമായ സംഭവമായിരുന്നു മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ് പഞ്ചാബ് കിംഗ്സ് പേസറും മലയാളി താരവുമായ ശ്രീശാന്തിൻ്റെ മുഖത്തടിച്ച സംഭവം. 15 വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവത്തിൽ തനിക്ക് ഇപ്പോഴും അങ്ങേയറ്റത്തെ ലജ്ജ തോന്നാറുണ്ടെന്ന് ഹർഭജൻ പറയുന്നു. അന്ന് ചെയ്തത് തെറ്റായ പ്രവർത്തിയായിരുന്നുവെന്നും അത്രയും തരം താഴാൻ പാടില്ലായിരുന്നുവെന്നും തൻ്റെ യൂട്യൂബ് ചാനലിലൂടെ താരം വ്യക്തമാക്കി.

അന്ന് ഹർഭജൻ മുഖത്തടിച്ചതും ശ്രീശാന്ത് പരസ്യമായി കരഞ്ഞതുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ ഹർഭജനെ 11 മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. ഇന്നലെ നടന്ന ലഖ്നൗ- ബാംഗ്ലൂർ മത്സരത്തിനിടെ കോലിയും ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് ഹർഭജൻ പഴയ സംഭവത്തെ പറ്റി മനസ്സ് തുറന്നത്.

തിരിഞ്ഞുനോക്കുമ്പോൾ ശ്രീശാന്തിനെതിരെ ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു. എനിക്ക് ഇപ്പോഴും ആ സംഭവത്തിൽ ഖേദമുണ്ട്. നല്ല ഓർമകൾ ഉണ്ടാക്കാനാണ് നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത്. കോലി- ഗംഭീർ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഹർഭജൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :