എഴുപതുകളിലെ മലയാള സിനിമയുടെ നായകന്‍, ഈശ്വരന്‍ നമ്പൂതിരിയായി രാഘവന്‍, കഥാപാത്രത്തെക്കുറിച്ച് വിനയന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (10:12 IST)

പത്തൊന്‍പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ കഥാപാത്രത്തെയും റിലീസിനു മുമ്പ് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. നടന്‍ രാഘവന്‍ അവതരിപ്പിക്കുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഈശ്വരന്‍ നമ്പുതിരി തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രധാന ഉപദേശക പ്രമുഖനായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്ലൈമാക്‌സ് കൂടി ഇനി ചിത്രീകരിക്കാന്‍ ഉണ്ട്.

വിനയന്റെ വാക്കുകള്‍

'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയുടെ ഏഴാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ആണിത്, ആദരണീയനായ നടന്‍ രാഘവേട്ടന്‍ അഭിനയിക്കുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ കഥാപാത്രത്തെയാണ് ഇന്ന് അവതരിപ്പിക്കുന്നത്.

ഈശ്വരന്‍ നമ്പുതിരി തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രധാന ഉപദേശക പ്രമുഖനായിരുന്നു. അസാദ്ധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാന്‍ തക്ക ആജ്ഞാശക്തിയുമുള്ള ഈശ്വരന്‍ നമ്പുതിരിയെ കണ്ടാല്‍ ഒ. ചന്തുമേനോന്റെ പ്രസിദ്ധ നോവലായ ഇന്ദു ലേഖയിലെ സൂരി നമ്പുതിരിപ്പാടിനെ ഓര്‍മ്മിപ്പിച്ചേക്കാം.

പക്ഷേ അതിലുമൊക്കെ ഉപരി ആ കാലഘട്ടത്തിന്റെ അധികാര മേധാവിത്വം പരമാവധി ഉപയോഗിച്ച് പടത്തലവന്‍മാരെ പോലും വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ പോന്ന ചാണക്യനായിരുന്നു ഈശ്വരന്‍ നമ്പൂതിരി.


വലിയ യുദ്ധ തന്ത്രങ്ങള്‍ മെനയാന്‍ പോലും ഈശ്വരന്‍ നമ്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടില്‍ ധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധച്ചേകവര്‍ക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നമ്പുതിരിയ്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല.

എഴുപതുകളിലെ മലയാള സിനിമയുടെ നായകന്‍ രാഘവേട്ടന്‍ ഈശ്വരന്‍ നമ്പൂതിരിയെ അവതരിപ്പിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും പുതുമയും.. ഈ കഥാപാത്രത്തിലൂടെ തന്റെ അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടന്‍ നമ്മെ കാണിച്ചു തരുന്നുണ്ട്.


'പത്തൊന്‍പതാം നുറ്റാണ്ട്' പുര്‍ത്തിയാകണമെങ്കില്‍ ക്ലൈമാക്‌സ് ഭാഗം കൂടി ചിത്രീകരിക്കേണ്ടതായിട്ടുണ്ട്... ധാരാളം സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് കോവിഡിന്റെ കാഠിന്യം കുറഞ്ഞാലേ അതു നടക്കുകയുള്ളു. എത്രയും വേഗം ചിത്രം പൂര്‍ത്തിയാക്കി തീയറ്റര്‍ റിലീസിലൂടെ തന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ ശ്രമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :