രാജസ്ഥാന്‍ മന്ത്രിയുടെ വീട്ടില്‍ അധ്യാപികമാരെ തല്ലിച്ചതച്ചു

ജയ്പൂര്‍| WEBDUNIA|
രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയുടെ വീടിനു മുമ്പില്‍ പ്രതിഷേധം നടത്തിയ അധ്യാപികമാരെ പൊലീസ് തല്ലിച്ചതച്ചു. നൂറിലധികം അധ്യാപികമാരാണ് പൊലീസിന്റെ കാട്ടുനീതിക്ക് ഇരയായത്.

നഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് (എന്‍ ടി ടി) പാസാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിന് അപേക്ഷിക്കാനുള്ള അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രി ഭന്‍‌വര്‍ലാല്‍ മേഘ്‌വാലിനെ കാണാനെത്തിയതായിരുന്നു അധ്യാപികമാരുടെ സംഘം. എന്നാല്‍, ഇവരെ കാണാന്‍ മന്ത്രി വിസമ്മതിച്ചു. ഇതെ തുടര്‍ന്ന് മന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി കുത്തിയിരിപ്പ് നടത്തുമ്പോഴാണ് പൊലീസ് ആക്രമണം നടന്നത്.

അധ്യാപികമാരെ തലമുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരും മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞുവീണു. എന്നാല്‍, പ്രതിഷേധക്കാര്‍ നിലവിട്ട് മുദ്രാവാക്യം വിളിച്ചതാണ് പൊലീസ് ഇടപെടാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :