രാജസ്ഥാന്‍ പുറത്ത്‌; പ്രതീക്ഷയോടെ കൊല്‍ക്കത്ത

കൊല്‍ക്കത്ത| WEBDUNIA| Last Modified ഞായര്‍, 18 ഏപ്രില്‍ 2010 (10:01 IST)
നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത സെമിപ്രതീക്ഷ നിലനിര്‍ത്തി. മറ്റൊരു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ 57 റണ്‍സിന് തോല്‍പ്പിച്ചു. കൊല്‍ക്കത്തയോട്‌ എട്ടുവിക്കറ്റിന്‌ തോറ്റ രാജസ്ഥാന്‍ സെമികാണാതെ പുറത്തായി. ഐ പി എല്‍ വിടാനൊരുങ്ങുന്ന ഷെയ്ന്‍ വോണിനെ ഗാംഗുലി തോല്‍‌വിയോടെയാണ് മടക്കിയത്.

ആദ്യം ബാറ്റ്‌ ചെയ്ത്‌ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത സൗരവ്‌ ഗാംഗുലിയുടെയും (75 നോട്ടൗട്ട്‌) ചേതേശ്വര്‍ പുജാരയുടെയും (45 നോട്ടൗട്ട്‌) മികച്ച ബാറ്റിംഗിലൂടെയാണ്‌ വിജയം നേടിയത്‌.

ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിരയില്‍ ഷെയ്ന്‍ വാട്ട്‌സണ്‍ (44‌) മാത്രമാണ്‌ തിളങ്ങിയത്‌. നമാന്‍ ഓജ (18), യൂസഫ്‌ പഠാന്‍ (8), ഫിഞ്ച്‌ (21), വോഗ്‌സ്‌ (8), റാവത്ത്‌ (2), ദോഗ്ര (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. കൊല്‍ക്കത്തയ്ക്കു വേണ്ടി ജയ്‌ദഷവ്‌ ഉനദ്ക്‌ത്‌ മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തി.അശോക്‌ ധിന്‍ധ രണ്ട്‌ വിക്കറ്റും നേടി. ഷെയ്ന്‍ ബോണ്ട്‌, മുരളി കാര്‍ത്തിക്‌, ലക്ഷ്‌മി രത്തന്‍ ശുക്‌ള എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.

ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മികച്ച ജയം നേടി. 13 കളികളില്‍ മുംബൈയുടെ പത്താം വിജയമായിരുന്നു ഇത്. സ്‌കോര്‍: 20 ഓവറില്‍ 4ന് 191; ബാംഗ്ലൂര്‍ 20 ഓവറില്‍ 9ന് 134. 40 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുംബൈയുടെ റയന്‍ മക്‌ലാരനാണ് കളിയിലെ താരം.

വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബാംഗ്ലൂരിനായിട്ടുണ്ട്. ടൂര്‍ണമെന്റില്‍ തങ്ങളുടെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബാംഗ്ലൂരിന് പോയന്റാണുള്ളത്. പോയന്റു പട്ടികയില്‍ പിന്നിലുള്ള മറ്റു ടീമുകളുടെ നെറ്റ് റണ്‍നിരക്ക് മോശമായതിനാല്‍ ബാംഗ്ലൂരിന് (+0.219) സെമിയില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.

റായുഡു(46), പൊള്ളാര്‍ഡ് (20), ഡുമിനി (42) എന്നിവരുടെ മിന്നല്‍ ബാറ്റിങ്ങാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :