ജമാ-അത്തെ-ഇസ്ലാമിയുടേത് പൊയ്‌മുഖമെന്ന് പിണറായി

കോഴിക്കോട്| WEBDUNIA|
PRO
ജമാ അത്തെ ഇസ്ലാമിയുടേത് പൊയ്മുഖമാണെന്നും അത് തിരിച്ചറിയണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട്‌ മെയിലംപാടിയില്‍ സി പി എം ബ്രാഞ്ച്‌ ഓഫിസ്‌ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം‍.നാട്ടിലെ ഏതൊരു വികസനത്തെയും എതിര്‍ക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. ഇവരുടെ പൊയ്മുഖം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം.

സമൂഹത്തിന് ആപത്താകുന്ന പ്രത്യയശാസ്ത്രമാണ് ഇവരുടേത്. എല്ലാക്കാലത്തും അത്തരം പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ഏത് തരം വര്‍ഗീയതയെയും കൂടെ നിര്‍ത്താന്‍ യു ഡി എഫ് തയ്യാറാകും എന്നതാണ് ജമാ അത്തെ ഇസ്‌ലാമിയുടെ ആശ്വാസം. സമൂഹത്തിന്‌ ആപത്തുണ്ടാക്കുന്ന സംഘടനയാണ്‌ ഇതെന്ന്‌ പൂര്‍വചരിത്രം പഠിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പത്രം ഉണ്ടെങ്കില്‍ എന്തുമാകാം എന്നാണ് വീരേന്ദ്രകുമാറിനെ പോലുള്ളവരുടെ ധാരണ. അവര്‍ സി പി എമ്മിനെതിരായ അപവാദ പ്രചരണത്തിലാണ്. വീരേന്ദ്രകുമാര്‍ പത്രവും സ്വത്തുമൊക്കെ സ്വന്തമാക്കിയത്‌ മാന്യതയിലൂടെയാണോ എന്നു ചിന്തിക്കണം. തങ്ങളുടെ നാവ്‌ കെട്ടിവച്ചിരിക്കുകയല്ല. എന്നാല്‍ മാന്യത കരുതി ഒന്നും പറയുന്നില്ല. തനിക്കെതിരെ സംസാരിക്കുന്നവരെ തല്ലുന്ന പാരമ്പര്യമാണ്‌ വീരേന്ദ്രകുമാറിനുള്ളതെന്നും പിണറായി ആരോപിച്ചു.

കേരള കോണ്‍ഗ്രസ് ഒന്നിക്കുന്നതിനായി കത്തോലിക്ക സഭ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് സഭ വ്യക്തമാക്കണം. മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട കാര്യമില്ല. മാവോയിസ്റ്റുകളെ ന്യായീകരിച്ച് പ്രസംഗിച്ചതിനാണ് സി ആര്‍ നീലകണ്ഠന് മര്‍ദ്ദനമേറ്റത്. യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കാത്ത ന്യായീകരണം അയാള്‍ മാവോയിസ്റ്റുകള്‍ക്കു കൊടുത്തു. അതും സി പി എമ്മിന്‍റെ മേല്‍ കെട്ടി വെയ്ക്കേണ്ട കാര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ലാവ്‌ലിന്‍ വിഷയത്തില്‍ ലേഖനമെഴുതയതിന്‍റെ പേരിലാണ്‌ മര്‍ദിച്ചതെന്ന്‌ ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇവിടെ ആരൊക്കെ അടി കൊള്ളുമായിരുന്നെന്നും പിണറായി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :