13 ജീവനുകൾക്കായി ലോകം മനമുരുകി പ്രാർത്ഥിച്ചു, 18 ദിവസങ്ങൾക്കൊടുവിൽ അവർ നീന്തിക്കയറി!

ലോകം മനമുരുകി പ്രാർത്ഥിച്ച 18 ദിനരാത്രങ്ങൾ

അപർണ| Last Updated: ബുധന്‍, 11 ജൂലൈ 2018 (15:17 IST)
അങ്ങനെ ആ പന്ത്രണ്ട് കുട്ടികളേയും പരിശീലകനെയും ആപത്തൊന്നും കൂടാതെ പുറത്തെത്തിച്ചു. അതെ, ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയായിരുന്നു അത്. 17 ദിവസം അവർ ആ ഗുഹയിൽ കഴിഞ്ഞു. അവർക്കായി ലോകം മനമുരുകി പ്രാർത്ഥിച്ചു. പതിമൂന്ന് ജീവനുകൾ ഗുഹയ്ക്കകത്തുണ്ടെന്ന് തിരിച്ചറിഞ്ഞശേഷമുള്ള ദിവസങ്ങൾ ലോകം അവർക്കായി പ്രാർത്ഥിക്കുകയായിരുന്നു. കൂരിരിട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടന്നും ആണ് അവരെ പുറത്തെത്തിച്ചത്.

ജൂൺ 23- ശനി

ഫുട്ബോൾ പ്രാക്ടീസ് കഴിഞ്ഞ് വരികയായിരുന്നു അവർ 13 പേരും. അഡ്‌വെഞ്ചർ ടൂറിസം ഇഷ്ടപ്പെടുന്ന അവർ നോർത്ത് തായ്‌ലൻഡിലുള്ള താം ലോഗ് ഗുഹവഴി യാത്ര തിരിച്ചു. 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ പരിശീലകനും അപ്പോൾ അപകടപരമായി ഒന്നും പ്രതീക്ഷിച്ചില്ല.

എന്നാൽ, ഫുട്ബോൾ പരിശീലനത്തിന് പോയ തന്റെ മകൻ തിരിച്ചെത്താതായതോടെ അവർ പൊലീസിൽ പരാതി നൽകി. അവർക്കായി ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്തോ അപകടം സംഭവിച്ചെന്ന നിഗമനത്തിൽ മാത്രം അവർ എത്തി.

എന്നിട്ടും അവർ തിരച്ചിൽ അവസാനിപ്പിച്ചില്ല. ഒടുവിൽ ആ 13 പേരും കയറിയ ഗുഹാമുഖത്ത് കുട്ടികളുടെ സൈക്കിൾ കണ്ടെത്തുകയായിരുന്നു. ഒപ്പം, അവരുടെ ഫുട്ബോൾ ഷൂസും ഉണ്ടായിരുന്നു. ഇതോടെ ഗുഹയ്ക്കകത്ത് കുടുങ്ങിയിരിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു.

ജൂൺ 24- ഞായർ

അതിശക്തമായ മഴയിലും കുട്ടികളെ രക്ഷിക്കാനുള്ള വഴികൾ പൊലീസും രക്ഷാപ്രവർത്തകരും ആരംഭിച്ചു. ഗുഹയ്ക്കകത്ത് വെള്ളം പൊങ്ങുകയും ഇതോടെ കുട്ടികൾക്ക് പുറത്തേക്കിറങ്ങാൻ കഴിയില്ലെന്നും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് മനസ്സിലായി.

ജൂൺ 25- തിങ്കൾ

തായ് നാവികസേനയുടെ പ്രത്യേക നീന്തൽ വിദഗ്ധവിഭാഗമായ നേവി സീലുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്കായുള്ള ഓക്സിജൻ ടാങ്കുകളും ഭക്ഷണങ്ങളും അവർ കൈവശം കരുതി. മഴ തുടർന്നു.


ജൂൺ 26- ചൊവ്വ

രക്ഷാപ്രവർത്തനം എത്രയും പെട്ടന്ന് പൂർത്തിയാക്കിയില്ലെങ്കിൽ മഴവെള്ളം ഗുഹയ്ക്കകത്ത് നിറയുമെന്ന അവസ്ഥയായി.


ജൂൺ 27- ബുധൻ

30 അമേരിക്കൻ മിലിട്ടറി ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം നേവി സീലുകൾക്കൊപ്പം രക്ഷാപ്രവർത്തനം ആരംഭിച്ചു. മൂന്ന് ബ്രിട്ടീഷ് നീന്തൽ വിദഗ്ധർക്കൊപ്പം അവർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ താൽക്കാലികമായി നിർത്തിവെച്ചു.

ജൂൺ 28- വ്യാഴം

ഗുഹയ്ക്കകത്തേക്ക് വെള്ളം ശക്തമായി ഒഴുകിത്തുടങ്ങി. വെള്ളം പൊങ്ങിയതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വെള്ളം പമ്പ് ഉപയോഗിച്ച് പുറത്തേക്ക് കളയാൻ ആലോചനയായി.


ജൂൺ 29- വെള്ളി

വലിയ പുരോഗമനമൊന്നും ഉണ്ടായില്ല. മഴയ്ക്ക് ശക്തി കൂടി. കുട്ടികളുടെ ബന്ധുക്കളോട് പ്രതീക്ഷയോടെ കാത്തിരിക്കാൻ അധിക്രതർ ആവശ്യപ്പെട്ടു.

ജൂൺ 30- ശനി

ഗുഹയ്ക്കകത്ത് കടന്നെങ്കിലും കിലോമീറ്ററുകൾ സഞ്ചരിച്ചെങ്കിലും കുട്ടികൾ എവിടെയാണെന്ന് മാത്രം കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. അവർക്കായുള്ള തെരച്ചിൽ സൂഷ്മ്‌മാക്കി. കുട്ടികൾക്കായുള്ള എല്ലാ സേഫ്റ്റി ഉപകരണങ്ങളും കരുതിയായിരുന്നു രക്ഷാപ്രവർത്തകർ ഗുഹയ്ക്കകത്ത് കടന്നത്.

ജൂലൈ 1- ഞായർ

ഗുഹയ്ക്കകത്ത് കടന്ന രക്ഷാപ്രവർത്തകർക്കായി 100ലധികം ഓക്സിജൻ ടാങ്കുകൾ എത്തിച്ചു. ഒരുപാട് ദൂരം പോകേണ്ടതിനാൽ അതിനനുസരിച്ചുള്ള കപാസിറ്റി ഉള്ള ഓക്സിജൻ ടാങ്കുകളാണ് അവർ കരുതിയത്.

ജൂലൈ 2- തിങ്കൾ

ഒടുവിൽ ആ അത്ഭുതം സംഭവിച്ചു. പട്ടായ ബീച്ചിൽ നിന്നും 400 കിലോമീറ്റർ അകലെ ആ 12 കുട്ടികളെയും പരിശീലകനേയും ജീവനോടെ കണ്ടെത്താൻ സാധിച്ചു. ആശ്വാസത്തിന്റേയും പ്രതീക്ഷയുടെയും മുഖങ്ങളായിരുന്നു പിന്നീട് കണ്ടത്. പക്ഷേ, അവരെ എല്ലാവരേയും സുരക്ഷിതരായി പുറത്തെത്തിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

അതിനാൽ, അവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിക്കുക എന്നതായിരുന്നു രക്ഷാപ്രവർത്തകർ ആദ്യം ചെയ്തത്. ഭക്ഷണം പോലും കഴിക്കാതെയുള്ള ഒരാഴ്ച അവർ തളർന്നിരുന്നു. ആരോഗ്യ നില വഷളായ അവരെ രക്ഷപെടുത്തുക ബുദ്ധിമുട്ടായിരുന്നു.


ജൂലൈ 3- ചൊവ്വ

കുട്ടികൾക്കുള്ള ഭക്ഷണം എത്തിച്ചു. മെഡിസിൻ എത്തിച്ചു. അവരെ പുറത്തുകടത്താനുള്ള ഏക മാർഗം നീന്തൽ ആയിരുന്നു. കുട്ടികൾക്ക് നീന്തൽ പരിചയമില്ലായിരുന്നു, അതിനാൽ തന്നെ കുട്ടികൾ ഭയന്നുപോകുമോ എന്നായിരുന്നു ഇവരുടെ പ്രധാന വെല്ലുവിളി.

ജൂലൈ 5- വ്യാഴം

ഗുഹയ്ക്കകത്ത് വെളിച്ചമെത്തിച്ചു. ഗുഹയ്ക്കകത്ത് നിന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാൻ തുടങ്ങി. ഇതിനായുള്ള സംവിധാനങ്ങൾ എത്തിച്ചു. മേഖലയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പില്‍ ആശങ്ക.

ജൂലൈ 6- വെള്ളി

ഗുഹയില്‍ കുടുങ്ങിയവര്‍ക്ക്‌ വായു സിലിണ്ടര്‍ കൈമാറി മടങ്ങിയ സമാന്‍ കുനാന്‍ എന്ന രക്ഷാപ്രവര്‍ത്തകന്റെ മരണം. ജീവവായു അനുദിനം കുറയുന്നുവെന്നും കുട്ടികളെ ജീവനോടെ രക്ഷിക്കാമെന്നതു സംശയമാണെന്നും തായ്‌ നേവി സീല്‍ കമാന്‍ഡറുടെ പ്രതികരണം.

ജൂലൈ 7- ശനി

കുട്ടികളുടെ സന്ദേശം കുറിമാനമായി രക്ഷിതാക്കള്‍ക്ക്‌ നൽകി. ഇഷ്‌ടഭക്ഷണം നല്‍കണമെന്നും ഗുഹയ്‌ക്കുള്ളില്‍ കയറിയതിനു ക്ഷമാപണം നടത്തിയും സന്ദേശം.


ജൂലൈ 8- ഞായർ

മഴ തല്‍ക്കാലത്തേക്കു മാറിനിന്നാലും വരുംദിവസങ്ങളില്‍ കനക്കുമെന്ന മുന്നറിയിപ്പ്‌. രക്ഷാദൗത്യത്തില്‍ താമസം വേണ്ടെന്നും ഉടന്‍ ആരംഭിക്കാനും തീരുമാനം. ആദ്യഘട്ടമായി നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ പ്രതീക്ഷകള്‍ വാനോളം.

ജൂലൈ 9- തിങ്കൾ

നാലു കുട്ടികള്‍ കൂടി പുറത്തേക്ക്‌.

ജൂലൈ 10- ചൊവ്വ

ശേഷിച്ച കുട്ടികളെയും പരിശീലകനെയും വിജയകരമായി പുറത്തെത്തിക്കുന്നു. ഗുഹയില്‍ കുട്ടികള്‍ക്ക്‌ ആത്മവിശ്വാസമേകി കഴിഞ്ഞിരുന്ന ഡോക്‌ടറും തായ്‌ നേവി സീല്‍ സംഘവും തിരികെയെത്തിയതോടെ ദൗത്യം പൂര്‍ണവിജയം.

മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള കുട്ടികളുടെ യാത്ര. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :