ഗവാസ്ക്കർക്ക് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും; എഡിജിപിയുടെ മകളുടെ കാലുപിടിച്ചെന്ന് പൊലീസുകാരന്റെ വെളിപ്പെടുത്തൽ

ഗവാസ്ക്കർക്ക് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും; എഡിജിപിയുടെ മകളുടെ കാലുപിടിച്ചെന്ന് പൊലീസുകാരന്റെ വെളിപ്പെടുത്തൽ

Rijisha M.| Last Modified ബുധന്‍, 11 ജൂലൈ 2018 (08:37 IST)
എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിൽ ഡ്രൈവർ ഗവാസ്‌ക്കറിന് ഉണ്ടായ അതേ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പൊലീസുകാരൻ കൂടി രംഗത്ത്. കേസ് മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം. ഏത് കോടതിയിലും ഇതു സാക്ഷ്യപ്പെടുത്താന്‍ തയാറാണെന്നും ഗവാസ്‌കര്‍ക്കേസ് അട്ടിമറിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

'ഗവാസ്‌കര്‍ക്കു മുമ്പ്, ഓര്‍ഡര്‍ലി എന്ന നിലയില്‍ താന്‍ സുധേഷ്‌കുമാറിന്റെ വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ പലപ്പോഴും അകാരണമായി വഴക്കിടുകയും അസഭ്യം പറയുകയും മറ്റും ചെയ്യുമായിരുന്നു. പോലീസുകാരനെന്ന നിലയില്‍ പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളാണു ചെയ്യാന്‍ പറഞ്ഞത്. ഒരാളോടും ഉപയോഗിക്കരുതാത്ത ഭാഷയാണു കേട്ടത്. സഹിക്കാന്‍ കഴിയുന്നതിനപ്പുറമായപ്പോള്‍ ഉപദ്രവിക്കരുതെന്നഭ്യര്‍ഥിച്ച് ഒരിക്കല്‍ കാലുപിടിക്കുക പോലും ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് കണ്ണീരോടെ കാര്യങ്ങള്‍ വിവരിച്ച് മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി. പോലീസ് അസോസിയേഷനിലെ ഒരു യുവ നേതാവ് കാര്യങ്ങള്‍ മനസിലാക്കി പ്രശ്നത്തില്‍ ഇടപെട്ടതോടെ മോചനമായി, അടൂര്‍ ക്യാമ്പിലേക്കു മാറ്റം കിട്ടി.

ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത് അറിഞ്ഞയുടന്‍ ഫോണില്‍വിളിച്ച് സഹായവും പിന്തുണയും വാക്കുകൊടുത്തിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടക്കുന്ന നീക്കം പോലീസുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം അണിയറയിൽ ശക്തമായി നടക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :