ജെസ്നയെ കണ്ടെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം

ഒരു മാസത്തിലേറെയായി ജെസ്നയെ കാണാതായിട്ട്

അപർണ| Last Modified ശനി, 12 മെയ് 2018 (08:41 IST)
മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി മരിയ ജയംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ജെസ്‌നയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

തിരുവല്ല ഡിവൈഎസ്പിയെ ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ അറിയിക്കാനാണ് നിര്‍ദേശം. ഇതിനുള്ള ഫോണ്‍ നമ്പര്‍ 9497990035. ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബംഗളൂരുവിലും മൈസൂരുവിലും തിരച്ചിൽ നടത്തിയ പൊലീസിന് പക്ഷേ കാര്യമായ വിവരങ്ങളൊന്നും ശേഖരിക്കാനായില്ല.

ബംഗളൂരു മടിവാളയിലെ ആശ്വാസഭവനിലും നിംഹാന്‍സിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ജെസ്നയെ അവിടെയാർക്കും പരിചയമില്ലെന്നാണ് റിപ്പോർട്ട്. അതോടൊപ്പം, സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പൊലീസിന് വിവരം ലഭിച്ചിരുന്നില്ല.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :