കർണാടക തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുത്തനെ ഉയരാൻ സാധ്യത; ലിറ്ററിന് 2 രൂപ വരെ ഉയർന്നേക്കാം

എണ്ണവില കുത്തനെ ഉയരാൻ സാധ്യത; ലിറ്ററിന് 2 രൂപ വരെ ഉയർന്നേക്കാം

ന്യൂഡൽഹി| Rijisha M.| Last Modified ശനി, 12 മെയ് 2018 (12:50 IST)
കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും ഉയരും. ഏപ്രിൽ 24-ന് ശേഷം വിലയിൽ മാറ്റമൊന്നുമില്ലാത്തതിനാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ കൂടിയാലും അദ്‌ഭുതപ്പെടാനില്ലെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളർ ഉയരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് ഉയർത്തുന്നത്. ഏപ്രിൽ 24-ന് ശേഷം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 5 ഡോളറോളം ഉയർന്നിട്ടുണ്ട്, ഇതുകാരണമാണ് രണ്ട് രൂപ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

24-ന് അവസാന വിലനിർണയം നടന്നിരുന്നു, ബാരലിന് 74.01 ഡോളറായിരുന്നു അസംസ്‌കൃത എണ്ണവില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 25-ന് അസംസ്‌കൃത എണ്ണവില 73.07 ഡോളറായി കുറഞ്ഞെങ്കിലും വിലയിൽ മാറ്റം വരുത്താൻ എണ്ണ വിതരണ കമ്പനികൾ തയ്യാറായില്ല. ഇതിന് ശേഷം ക്രൂഡ് വില കുത്തനെ ഉയരുകയായിരുന്നു. ഇന്നലെ 77.29 ആയിരുന്നു രാജ്യാന്തര വില. എന്നാൽ ബ്രെന്റ് ക്രൂഡിന് ബാരലിന് ഒരു ഡോളർ വില ഉയർന്നാൽ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്‌ടം ആകെ 100 കോടി വരുമെന്നാണ് കണക്ക്. ഇങ്ങനെ തുടരെ മൂന്നാഴ്‌ചയിലെ വരുമാന നഷ്‌ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചുകൊണ്ടാകും എണ്ണക്കമ്പനികളുടെ അടുത്ത വില നിർണയമെന്ന് കരുതപ്പെടുന്നത്.

കർണാടക തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ സാഹചര്യമാകാം 24-ന് ശേഷം പുനർനിർണ്ണയം ഉണ്ടാകാതിരിന്നത്. അതുപോലെ തന്നെ ന്യൂഡൽഹി, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും എണ്ണവില ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം വില കാര്യമായി ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞു. ഇത്തവണയും വില പിടിച്ചുനിർത്തുന്നതിന് കേന്ദ്രസർക്കാർ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന ആരോപണം പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ നിഷേധിച്ചിട്ടുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :