മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു നല്‍കാന്‍ 160 കോടി രൂപയുടെ കൈക്കൂലി ചര്‍ച്ച; വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്

ബിജെപിയെ കണ്ടം വഴി ഓടിക്കാൻ ഈ വീഡിയോ ധാരാളമെന്ന് കോൺഗ്രസ്

അപർണ| Last Modified വെള്ളി, 11 മെയ് 2018 (09:48 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബിജെപിയെ സമ്മർദ്ദത്തിലാഴ്ത്തുന്ന നീക്കവുമായി കോൺഗ്രസ്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനെതിരെ കടുത്ത ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയാ‍ണ് ബി ശ്രീരാമുലു. അധികാരം ദുർവിനിയോഗം ചെയ്യുന്ന ശ്രീരാമുലുവിന്റെ വീഡിയോ സഹിതം പുറത്തുവിട്ടാണ് കോൺഗ്രസ് ബിജെപിയെ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നത്.

ശ്രീരാമുലുവിന്റെ കൈക്കൂലി ചര്‍ച്ചയാണ് കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ജി ജനാര്‍ദന റെഡ്ഡിയുടെ ഖനനകമ്പനിക്ക് ഖനനാനുമതി ലഭിക്കുന്നതിന് വേണ്ടി അന്ന് സുപ്രീം ചീഫ് ജസ്റ്റിസായിരുന്നു കെ ജി ബാലകൃഷ്ണന് കൈക്കൂലി നല്‍കുന്നതിനു വേണ്ടി ചര്‍ച്ച നടത്തുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

ശ്രീരാമുലു ചര്‍ച്ച നടത്തുന്നത് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ പി.വി. ശ്രീനിജനുമായിട്ടാണ്. അതേസമയം വീഡിയോ വ്യാജമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

വീഡിയോയില്‍ ക്യാപ്റ്റന്‍ റെഡ്ഡി, കുബാലന്‍, ഒരു സ്വാമി എന്നിവരുമുണ്ട്. ശ്രീരാമുലു ശ്രീനിജനെയുമായി 160 കോടി രൂപയുടെ കൈക്കൂലി കാര്യമാണ് വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതു വരെ 100 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 60 കോടി രൂപ ഉടനെ വേണമെന്ന് ശ്രീനിജന്‍ പറയുന്നതും വീഡിയോയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :