പാകിസ്ഥാനെതിരേ രാഷ്ടപതി; ‘ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ല‘

ബ്രസല്‍സ്| WEBDUNIA|
PTI
PTI
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാ‍ന്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാകിസ്ഥാ‍ന്‍ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബല്‍ജിയം സന്ദര്‍ശനത്തിനിടെ ഒരു വിദേശ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രപതി പാകിസ്ഥാനെതിരെ തുറന്നടിച്ചത്. രാജ്യത്തിന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ചെറുക്കണമെന്നും പാകിസ്ഥാ‍ന്റെ നടപടികളോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാ‍നിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളാണെന്നത് അവരുടെ പതിവ് പ്രയോഗമായിരിക്കുന്നു. ഭീകരര്‍ വരുന്നത് സ്വര്‍ഗത്തില്‍ നിന്നല്ല. പാക് നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്നാണെന്നും പ്രണബ് തുറന്നടിച്ചു.

2004ല്‍ തന്നെ ഇന്ത്യയ്‌ക്കെതിരായ ശക്തികള്‍ പാക് മണ്ണില്‍ ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയതാണ്. അതിര്‍ത്തി കയ്യടക്കണമെന്ന ആഗ്രഹം ഇന്ത്യക്കില്ലെന്നും സ്വന്തം മുന്‍നിര്‍ത്തി അയല്‍രാജ്യവുമായി സൗഹൃദം പുലര്‍ത്താനാണ് ശ്രമമെന്നും രാഷ്ട്രപതി പറഞ്ഞു. അയല്‍ക്കാരെ മാറ്റാനാകാത്തത് കൊണ്ട് അവരുമായി നല്ല സൗഹൃദം വേണമെന്ന് വിദേശകാര്യമന്ത്രിയായിരിക്കെ താന്‍ നിരന്തരം പറയാറുള്ളതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതിയായ ശേഷം ഭീകരപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാകിസ്ഥാ‍നെതിരെ പ്രണബ് മുഖര്‍ജി ഇത്ര കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :