സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ശശി തരൂര്‍ , സുനന്ദ പുഷ്‌കറിന്റെ മരണം , ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 20 നവം‌ബര്‍ 2015 (10:13 IST)
മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചു തരൂര്‍ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടെയാണ് ചോദ്യം ചെയ്യലുണ്ടാവുക. 25 ചോദ്യങ്ങളാവും തരൂരിനെതിരെ ഉണ്ടാവുക. അതുകൂടാതെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചോദ്യം ചെയ്യലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്‍ എത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.

സുനന്ദ പുഷ്‌കറിന്റെ മരണം പൊളോണിയം മൂലമല്ലെന്നു ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് പരിശോധന നടത്തിയത്. സുനന്ദയുടെ ആന്തരികാവയവത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്.

സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളില്‍ കടുത്ത വിഷമായി പരിഗണിക്കപ്പെടുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യം സുനന്ദയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ വിദേശത്ത് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വിഷം ഉള്ളില്‍ചെന്നാണ് മരണമെന്ന് എഫ്ബിഐയുടെ പരിശോധനാഫലത്തില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആന്തരികാവയവ പരിശോധനാ വിദേശത്ത് നടത്താന്‍ തീരുമാനിച്ചത്. വാഷിംഗ്ടണില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലായിരുന്നു പരിശേധന നടന്നത്. അമേരിക്കയില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. വിശദാംശങ്ങള്‍ എഫ്ബിഐ ദില്ലി പൊലീസിന് കൈമാറിയിട്ടുണ്ട്. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :