ബിജെപിയുടെ ഫാസിസ്‌റ്റ് നയം ഡല്‍ഹി പൊലീസും പിന്തുടരുന്നു: സുധീരന്‍

 കേരള ഹൗസ് കാന്റീന്‍ , വിഎം സുധീരന്‍  , ബിജെപി , ഡല്‍ഹി പൊലീസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (13:28 IST)
പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ പൊലീസ് റെയ്‌ഡ് നടത്തിയ നടപടിക്കെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത്. ബിജെപിയുടെ ഫാസിസ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസും പിന്തുടരുന്നതെന്നും കേരള ഹൗസ് കാന്റീനിലെ സംഭവത്തിലൂടെ വ്യക്തമായി. അനധികൃതമായി റെയ്‌ഡ് നടത്തിയ
ഡല്‍ഹി പൊലീസിനെ തള്ളിപ്പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പൊലീസ് റെയ്‌ഡ് നടത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ തീരുമാനത്തില്‍ തീരുമാനമായി. കേരള ഹൗസ് മെനുവിൽ തുടർന്നും ബീഫ് ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താന്‍ മനപൂര്‍വം സൃഷ്ടിച്ച പ്രശ്നമാണിത്. ആരെയൊക്കയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ പശുമാംസം വില്‍ക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ പോത്തിറച്ചിക്ക് ഇത് ബാധകമല്ല. നിരോധനം ഏര്‍പ്പെടുത്താത്ത വസ്തുക്കള്‍ കേരള ഹൌസില്‍ ഇനിയും നല്കുമെന്നും അതിനു ആരുടെ അനുവാദവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഡല്‍ഹി പൊലീസ് സമ്മതിച്ചിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിശാലമനസ് കാണിക്കുമായിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് ഡല്‍ഹി പോലീസ് സ്വീകരിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി അറിഞ്ഞ ശേഷം വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബീഫ് വിളമ്പുന്നുവെന്ന പരാതി ലഭിച്ചപ്പോള്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ പോലും ഡല്‍ഹി പൊലീസ് മുതിര്‍ന്നില്ല. കേരള ഹൗസിലുണ്ടായ സംഭവങ്ങൾ കേന്ദ്ര സർക്കാർ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :