ബലാത്സംഗത്തെ തുടര്‍ന്ന്‌ 42 വര്‍ഷമായി ജീവച്‌ഛവമായി തുടരുന്ന അരുണ വെന്റിലേറ്ററില്‍

മുംബൈ| VISHNU N L| Last Modified ശനി, 16 മെയ് 2015 (13:01 IST)
ക്രുരമായ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 42 വര്‍ഷമായി ജീവച്‌ഛവമായി കഴിയുന്ന അരുണ ഷോന്‍ബാഗ്‌ (68) എന്ന മുന്‍ മുംബൈ നഴ്‌സ് ഗുരുതരാവസ്‌ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അരുണയെ കടുത്ത ന്യുമോണിയ ബാധയേ തുടര്‍ന്ന് ശ്വാസതടസമുണ്ടായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിംഗ്‌ എഡ്വേര്‍ഡ്‌ ആശുപത്രിയില്‍ ജോലിനോക്കവേ 1973 നവംബര്‍ 27 ന്‌ ആണ്‌ അരുണ അതിക്രൂരമായ ബലാത്സംഗത്തിനിരയായത്‌. ആശുപത്രി മുറിയില്‍ വേഷം മാറുന്നതിനിടെ സോഹന്‍ലാല്‍ വാല്‍മീകി എന്ന അറ്റന്‍ഡര്‍ അരുണയെ പിന്നില്‍ നിന്ന്‌ ചങ്ങലയിട്ട്‌ കഴുത്തില്‍ കുരുക്കിട്ട്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ തലച്ചോറിലേക്കുളള രക്‌തപ്രവാഹം തടസ്സപ്പെട്ട അരുണ അബോധാവസ്‌ഥയിലായി. അന്നുമുതല്‍
ജീവഛവമായി കഴിയുന്ന അരുണയെ പരിചരിക്കുന്നത് ആശുപത്രിയിലെ നഴ്സ്മാരാണ്.

അരുണ ജീവിതത്തിലേക്ക് ഇനിയൊരിക്കലും മടങ്ങിവരാന്‍ യാതൊരു സാധ്യതയുമില്ല എന്നാണ് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കുന്നത്. പത്രപ്രവര്‍ത്തകയായ പിങ്കിവിരാനി അരുണയുടെ ഈ അവസ്ഥ ലോകത്തെ അറിയിച്ചതിനു ശേഷം ദയാ വധം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമം അനുവദിക്കുന്നില്ല എന്ന കാരണത്താല്‍ കോടതി ഇത് അനുവദിച്ചില്ല. കൂടെ ജോലി ചെയ്തവരെല്ലാം ആശുപത്രി വിട്ട് പോയെങ്കിലും അരുണയെ അവിടുത്തെ നഴ്സുമാര്‍ പരിചരിച്ചുകൊണ്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :