മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ഇത് മൗലികാവകാശ ലംഘനമാണെന്ന് മുസ്‌ലിം ലീഗ്

മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു: ചരിത്ര നിമിഷമെന്ന് രവിശങ്കര്‍ പ്രസാദ്

AISWARYA| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (14:57 IST)
മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത്
ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് ഇന്നു പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്.
മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.

മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. ശേഷം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത് വന്നു. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും
ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :