മീ ടുവിൽ പണിപാളി: കേന്ദ്രമന്ത്രി എം ജെ അക്ബർ ഉടൻ രാജിവച്ചേക്കും

Sumeesh| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (14:46 IST)
ഡൽഹി: മീ ടു ക്യാംപെയിനിൽ കൂട്ടത്തോടെ ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജിവച്ചേക്കുമെന്ന് സൂചന. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എം ജെ അക്ബറിബ്നോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി ഉണ്ടായേക്കും എന്ന ബി ജെ പി വൃത്തങ്ങളിൽ നിന്നുതന്നെ സൂചനയുണ്ടാവുന്നത്.

എം ജെ അക്ബറിനെതിരെ ബി ജെ പിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടിക്കൊരുങ്ങുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഉൾപ്പടെ എം ജെ അക്ബറിനെതിരെ നടപടി വേണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുൻപ് മാധ്യമ പ്രവർത്തകനയിരുന്ന എം ജെ അക്ബറിനെതിരെ മാധ്യമ പ്രവർത്തകർ കൂടിയായ ഏഴു സ്ത്രീകളാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2017 തന്നെ പ്രിയ രമണി എന്ന മാധ്യമ പ്രവർത്തക താൻ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് എഴുതിയിരുന്നെങ്കിലും അന്ന് പേര് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ മീ ടു ക്യാംപെയിനിൽ തന്നെ പീഡനത്തിനിരയാക്കിയത് എം ജെ അക്ബറാണെന്ന് യുവതി വെളിപ്പെടുത്തുകയാ‍യിരുന്നു. ഇതോടെ മധ്യമപ്രവർത്തകർ ഉൾപടെ നിരവധി യുവതികൾ അക്ബറിനെതിരെ ആരൊപണവുമായി രംഗത്ത് വരികയായിരുന്നു. നിലവിൽ നൈജീരിയയിൽ വിദേശ സന്ദർശനത്തിലാണ് എം ജെ അക്ബർ. ആരോപണങ്ങളെ തുടർന്ന് ഇന്ത്യയിൽ തിരികെയെത്താൻ എം ജെ അക്ബറിന് നിർദേശം നൽകിയിട്ടുണ്ട്. നാട്ടിൽ എത്തിയാൽ ഉടൻ രാജി ആ‍ാവശ്യപ്പെട്ടേക്കും എന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :