ജയലളിതയെ അയോഗ്യയാക്കി വിജ്ഞാപനമിറങ്ങി

ജയലളിത, തമിഴ്നാട്, ആയോഗ്യത
ചെന്നൈ| VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (11:50 IST)
അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് വിജ്ഞാപനമിറങ്ങി.
തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 10 വര്‍ഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല.
തമിഴ്നാട് സര്‍ക്കാര്‍ ഇത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിതയെ കുറ്റക്കാരിയെന്നു കണ്ടെത്തിയ 2014 സെപ്റ്റംബര്‍ 27 മുതല്‍ ശിക്ഷാ കാലാവധിയായ നാലു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. എന്നാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ എട്ടു പ്രകാരം ഈ വിലക്ക് ആറു വര്‍ഷം കൂടി നീണ്ടു നില്‍ക്കുമെന്നും വിജ്ഞാപനം പറയുന്നു. ഇതോടെ ജയലളിതയുടെ മണ്ഡലമായ ശ്രീരംഗം കുറ്റക്കാരിയെന്നു കണ്ടെത്തിയ അന്നുമുതല്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും വിജ്ഞാപനം പറയുന്നു.

18 വര്‍ഷത്തിലധികം നീണ്ടുനിന്ന അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാംഗൂരിലെ പ്രത്യേക കോടതി ജയലളിതയ്ക്ക് നാലു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. 100 കോടി രൂപ പിഴയടയ്ക്കാനും വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 17 മുതല്‍ ജാമ്യത്തിലാണ് ജയലളിത.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :