പാമ്പാറിലെ അണക്കെട്ടിനെതിരെ തമിഴ്നാട്, പ്രതികരണമില്ലാതെ കേരളം

ചെന്നൈ| vishnu| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (12:23 IST)
കാന്തല്ലൂരിലെ 240 ഹെക്ടര്‍ വരുന്ന കൃഷിയിടത്തില്‍ ജലസേചനം നടത്താനുള്ള കേരളത്തിന്റെ ശ്രമത്തിന് തമിഴ്നാടിന്റെ എതിര്‍പ്പ്. പാമ്പാറിനു കുറുകെ ഡാം നിര്‍മ്മിക്കുന്നു എന്ന് കാട്ടിയാണ് തമിഴ്നാട് എതിര്‍പ്പുമായി രംഗത്ത് വന്നത്. കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ മറവില്‍ കേരളത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനാണ് നീക്കം. ഇത് ചൂണ്ടിക്കാട്ടാന്‍ പോലും കേരളത്തിലെ ഭരണ നേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ ആരും രംഗത്ത് വന്നിട്ടില്ല.

കാവേരി നദീജല പദ്ധതിയുടെ തര്‍ക്കപ്രദേശത്തില്‍ വരുന്നതാണ് പാമ്പാറെന്നും കാവേരിയുടെ പോഷകനദിയായ അമരാവതി പുഴയുടെ പോഷക നദിയാണിതെന്നും കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പാമ്പാറിനെ കുറുകെയായിരുന്നില്ല ഡാം കെട്ടാന്‍ കേരളം തീരുമാനമെടുത്തത്. പാമ്പാറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം.

കാന്തല്ലൂര്‍ പഞ്ചായത്തിലെ പട്ടിശേരി, മറയൂരിന്‌ സമീപം ലോവര്‍ ചട്ടമൂന്നാര്‍, അപ്പര്‍ ചട്ടമൂന്നാര്‍, കാന്തല്ലൂരിലെ ചെങ്കലാര്‍ എന്നിവിടങ്ങളിലാണ്‌ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ കേരളം തീരുമാനിച്ചത്‌. ഇതില്‍ പട്ടിശേരിയില്‍ അണക്കെട്ടിന്‌ ശിലാസ്‌ഥാപനകര്‍മം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയും ചെയ്‌തു. 23 മീറ്റര്‍ ഉയരവും 135 മീറ്റര്‍ നീളവുമുള്ള ഒരു അണക്കെട്ടാണ്‌ പട്ടിശേരിയില്‍ നിര്‍മിക്കുന്നത്‌.

പാമ്പാറില്‍ നിന്നു മുക്കാല്‍ കിലോമീറ്റര്‍ മാറിയാണ് പട്ടിശേരി അണക്കെട്ട് നിര്‍മ്മിക്കുക. 1937ല്‍ നിര്‍മ്മിച്ച പഴയ തടയണകളാണ് ഇപ്പോള്‍ പട്ടിശേരിയിലുള്ളത്. ഇതിനു സമീപമാണ് ഇപ്പോള്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നത്. അതായത് പാമ്പാറുമായി ഈ പദ്ധതിയ്ക്ക് യാതൊരു ബന്ധവുമില്ല. പട്ടിശേരി ചെറിയ ജലാശയം മാത്രമാണ്. ചിരട്ട കമിഴ്‌ത്തി വച്ചതു പോലുള്ള തടാകം എന്നു പറയാം. ഇടുക്കി ജില്ലയിലെ വേട്ടക്കാരന്‍കോവില്‍ മലനിരകളില്‍ നിന്നുള്ള നീര്‍ച്ചാലുകളും ഉറവയുമാണ് പട്ടിശേരിയുടെ ജലസ്രോതസ്. ഇവിടെ അണക്കെട്ട് നിര്‍മ്മിച്ചാല്‍ ജലനിരപ്പുയരും. ഇവിടെ നിന്ന് പാമ്പാറിലേക്കോ പാമ്പാറില്‍ നിന്ന് ഇവിടേക്കൊ വെള്ളമെത്തുന്നില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമായി നില്‍ക്കുമ്പോള്‍ തമിഴ്നാടിന്റ് ശ്രമം തെറ്റിദ്ധാരണ്‍ ഉണ്ടാക്കാനാണെന്ന് വ്യക്തം.

എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കാനുള്ള ആരും കേരളത്തില്‍ ഇല്ല. ഉദ്യോഗസ്ഥ തലത്തിലും കേരളത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഒന്നും നടക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് കേരളത്തിന്റെ അവകാശങ്ങളില്‍ കടന്നു കയറാന്‍ തമിഴ്‌നാടിന് കഴിയുന്നതിന്റെ കാരണവും. കാന്തല്ലൂരിലേക്ക് ജമലെത്തിക്കാന്‍ ഡാം നിര്‍മ്മിക്കാന്‍ അനുവദിച്ചാല്‍ തിരുപ്പൂര്‍ ജില്ലയിലുള്‍പ്പെടുന്ന അമരാവതി റിസര്‍വോയറിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടസപ്പെടുമെന്നാണ് തമിഴ്‌നാടിന്റെ വാദം. ഫലത്തില്‍ കേരളത്തില്‍ കൃഷി ചെയ്യണമെങ്കില്‍ പോലും തമിഴ്നാടിന്റെ കനിവ് കാത്തിരിക്കേണ്ട ഗതികേടിലായി കേരളം.

മറയൂര്‍ ആനമുടിയില്‍ നിന്ന്‌ ഉത്ഭവിച്ച്‌ കിഴക്കോട്ടൊഴുകുന്ന പാമ്പാര്‍ എത്തുന്നത്‌ തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലാണ്‌. ഈ ജലം തമിഴ്‌നാട്‌ വൈദ്യുതി ഉത്‌പാദനം, ചീങ്കണ്ണി വളര്‍ത്തല്‍ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവയ്‌ക്കായാണ്‌ വിനിയോഗിക്കുന്നത്‌. പാമ്പാറില്‍ അണക്കെട്ട്‌ നിര്‍മിച്ചാല്‍ ഇവിടേയ്‌ക്കുള്ള ജലത്തിന്റെ അളവ്‌ കുറയുമെന്ന തെറ്റിദ്ധാരണയാണ് തമിഴ്‌നാടിന്റെ എതിര്‍പ്പിനു കാരണം. എന്നാല്‍ ഇത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കേരളം സ്വീകരിച്ചിട്ടുമില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :