എല്ലാവര്‍ക്കും നേതാവാകണം, ജനതാപരിവാറില്‍ അടിതുടങ്ങി

പാട്‌ന| VISHNU N L| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (15:11 IST)
ബിജെപിയെ പിടിച്ചുകെട്ടി വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്മയായ ജനതാ പരിവാറില്‍ തമ്മില്‍ തല്ല് തുടങ്ങിയതായാണ് വിവരം. ബീഹാറിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് ഇരുവരും വീണ്ടും തർക്കം തുടങ്ങിയത്. കൂടാതെ ബീഹാറില്‍ ആരാണ് വലിയ നേതാവെന്നുള്ള തര്‍ക്കം മൂത്ത് തുടക്കത്തില്‍ തന്നെ സഖ്യം തകരുമെന്ന ഘട്ടത്തില്‍ ആയിട്ടുണ്ട്. ബിഹാർ നിയമസഭയിൽ നവംബറിലാണ് തെരഞ്ഞെടുപ്പ്. വളരെ നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കാനായിരുന്നു നീക്കം. എന്നാല്‍ തര്‍ക്കം പരിഹരിച്ച് സീറ്റ് വിഭജന്‍ബം കഴിയുമ്പോഴേക്കും പ്രചാരണത്തില്‍ പിന്നോക്കം പോകേണ്ടതായി വരും.

ഇതുവരെ പേരോ, ഭരണഘടനയോ, എന്തുനേറെ കൊടിയും ചിഹ്നവും പോലും ജനതാ പരിവാറില്‍ തീരുമാനമായിട്ടില്ല. അതിനിനിടെയാണ് തലക്കനത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ അടിതുടങ്ങിയിരിക്കുന്നത്. അനുയായികൾക്ക് സീറ്റ് നൽകുന്നതിനെച്ചൊല്ലി ബീഹാറില്‍ നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമാണ് തര്‍ക്കത്തിലായിരിക്കുന്നത്. 2010ല്‍ നേടിയ അത്രയും സീറ്റ് വേണമെന്നാണ് നിതീഷ് പറയുന്നത്. എന്നാല്‍ അന്ന് ജെഡിയു, ബിജെപിയുമായി സഖ്യത്തിലായതിനാല്‍ ആര്‍ജെഡി അംഗീകരിക്കുന്നില്ല. പകരം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കാമെന്നാണ് ആർജെഡി പറയുന്നത്.
115 സീറ്റിലാണ് ജെഡിയു 2010ല്‍ ജയിച്ചത്. എന്നാല്‍ 14ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു അമ്പേ പരാജയപ്പെട്ടിരുന്നു.

ഇനി ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചാലും കൂട്ടത്തിലുള്ള ചെറുകക്ഷികള്‍ക്കും പോരാത്തതിന് സഖ്യത്തില്‍ ചേരാന്‍ തയ്യാറുള്ള കോണ്‍ഗ്രസിനും സീറ്റ് നല്‍കേണ്ടതായി വരും. ഇത് വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമാകും. 115 സീറ്റ് വേണമെന്നാണ് ജെഡിയു പറയുന്നത്. എന്നാല്‍ 100 തങ്ങള്‍ക്ക് വേണമെന്ന് ആര്‍ജെഡിയും പറയുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കൂടി ഈ തര്‍ക്കം തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ പങ്കിടുന്നതില്‍ കടുത്ത തര്‍ക്കങ്ങള്‍ നിതീഷും ലാലുവും തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ആർജെ-ഡിയും ജനതാദൾ(യു)വും ഒരേപോലെ സ്വാധീനശേഷിയുള്ള പാർട്ടികളാണ്. തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും അനുയായികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സീറ്റ് വിഭജനം നടത്തുക അസാധ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ബിജെപിയെ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായാണ് ലാലുവും നിതീഷും യുപിയിലെ മുലായം സിംഗും ഒന്നിക്കാൻ തീരുമാനിച്ചത്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം. എന്നാല്‍ ഈ സഖ്യത്തിലെ ഭിന്നിപ്പും തര്‍ക്കവും തുറന്ന് കാണിച്ച് വോട്ട് പിടിക്കാനാണ് ബിജെപി നിക്കം. അസ്ഥിരമായ കക്ഷിക്ക് വോട്ട് നല്‍കുന്നത് മണ്ടത്തരമാകുമെന്ന് ബിജെപി പ്രചരപ്പിച്ചാല്‍ ജനതാ പരിവാര്‍ വിയര്‍ക്കേണ്ടിവരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :